Thursday 26 November 2020 03:10 PM IST

‘ഇത്രയും എനർജിയുള്ള രണ്ടുപേരെയേ കണ്ടിട്ടുള്ളൂ...’ ഫുട്ബാൾ ഇതിഹാസം മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്

Sujith P Nair

Sub Editor

ranjini-haridas

‘മറഡോണ എന്ന ഇതിഹാസത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. അറുപതാം വയസ്സിൽ മരണം കൈപിടിച്ചു കൊണ്ടുപോയതു വേദനയാണെങ്കിലും അദ്ദേഹത്തോടൊപ്പം എന്റെ പേരും ചേർത്ത് ഓർമിക്കുന്നതിൽ സന്തോഷമുണ്ട്.’ – അർജന്റീനിയൻ താരത്തിനൊപ്പം കണ്ണൂരിൽ ജൂവലറി ഉദ്ഘാടന ചടങ്ങിൽ വേദി പങ്കിട്ടതിന്റെ ഓർമകളിലേക്ക് ‘പാസ്’ നൽകുമ്പോൾ അവതാരക രഞ്ജിനി ഹരിദാസിന്റെ കണ്ണുകളിൽ കണ്ണീർതിളക്കം.

‘‘2012 ഒക്ടോബറിലായിരുന്നു ചടങ്ങ്. പരിപാടി ഹോസ്റ്റ് ചെയ്യാനുള്ള നിയോഗം എനിക്കായിരുന്നു. മറഡോണയ്ക്ക് ആകെ അറിയാവുന്ന ഭാഷ സ്പാനിഷ് ആണ്. അങ്ങനെ ദിവസങ്ങൾക്കു മുൻപുതന്നെ ‘സുഖമാണോ, സ്വാഗതം’ തുടങ്ങിയ നാലഞ്ചു വാക്കുകൾ സ്പാനിഷിൽ പഠിച്ചു വച്ചിരുന്നു. മറഡോണ എത്തും മുൻപുതന്നെ ജൂവലറിയുടെ പരിസരം ജനസാഗരമായിരുന്നു. പൂഴിയിട്ടാൽ നിലത്തുവീഴാത്ത അവസ്ഥ എന്നൊക്കെ പറയില്ലേ, അതുപോലെ.

ആരവങ്ങളുടെ നടുവിലേക്കാണ് മറഡോണ വന്നിറങ്ങിയത്. പിന്നെ മറഡോണ ഷോ ആയിരുന്നു. എന്ത് എനർജിയാണ് ആ മനുഷ്യന്. പഠിച്ച സ്പാനിഷ് ഒക്കെ മറന്നെങ്കിലും അദ്ദേഹവുമായുള്ള ആശയവിനിമയത്തിന് ഒന്നും തടസ്സമായില്ല. ജന്മനാ എൻടർടെയിനറാണ് അദ്ദേഹം. എന്നെ ചേർത്തുനിർത്തി നൃത്തച്ചുവടുകൾ വച്ചു. എന്തു താളമാണ് അദ്ദേഹത്തിന്. കാലിൽ ഫുട്ബോൾ കൊരുത്ത് മൈതാനത്തു ചുവടുവയ്ക്കുന്ന മാന്ത്രികന് നൃത്തം വഴങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. നൃത്തത്തിനൊടുവിൽ എനിക്കൊരു ചുംബനവും തരാൻ അദ്ദേഹം മറന്നില്ല.

അക്കാലത്തു സമൂഹമാധ്യമങ്ങളിലും മറ്റും അതു വലിയ ചർച്ചയായി. ആലിംഗനം ചെയ്തു സൗഹൃദം പ്രകടിപ്പിക്കുന്ന ആളാണു ഞാൻ. അതിൽ തെറ്റായി ഒന്നും കാണുന്നില്ല. മാത്രമല്ല, ലാറ്റിനമേരിക്കൽ രാജ്യങ്ങളിലെ ശീലവുമാണത്. ഞാൻ മറഡോണയുടെ ഗേൾഫ്രണ്ടാണെന്നു വരെ ചിലർ പ്രചരിപ്പിച്ചു. ഇത്തരം ഗോസിപ്പുകൾ കാര്യമാക്കുന്ന ആളല്ല ഞാൻ. പിന്നെ മറഡോണയുടെ ഗേൾഫ്രണ്ട് എന്നു പ്രചരിപ്പിച്ചാൽ എനിക്ക് അതൊരു ക്രെഡിറ്റല്ലേ. ഞാൻ എന്ന വ്യക്തിയെ ആ ചടങ്ങിനു ശേഷം അദ്ദേഹം ഓർക്കുന്നുപോലും ഉണ്ടാകില്ല.
    പിന്നീട് ഒരു ഷോയുടെ ഭാഗമായി ദുബായിലെത്തിയ ഞാൻ വൈകിട്ട് ക്ലബിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ആ ക്ലബിൽ മറഡോണയും എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കൾ ‘നിന്റെ ബോയ്ഫ്രണ്ട് നിൽക്കുന്നു, പോയി സംസാരിക്കൂ’ എന്നുപറഞ്ഞു. മറഡോണയുടെ ചുറ്റുമുള്ള സെക്യൂരിറ്റിയെ കണ്ടപ്പോൾ അതിനുള്ള ധൈര്യം ഉണ്ടായില്ലെന്നതാണു സത്യം. കണ്ണൂരിലെ പരിപാടിയുടെ ഹോസ്റ്റ് ആണെന്നു പറഞ്ഞാൽ അദ്ദേഹം ഓർമിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.

ലോകത്തിന്റെ പല ഭാഗത്തു പല ഷോകളും ആങ്കർ ചെയ്തിട്ടുള്ള ആളാണ് ഞാൻ. രണ്ടുപേരുടെ എനർജി കണ്ടാണ് അമ്പരന്നിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് മറഡോണയാണ്. രണ്ടാമൻ ഷാരൂഖ് ഖാനും. മുൻപിലുള്ള കാണികളെ രസിപ്പിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് രണ്ടും. എന്റർടെയിൻമെന്റ് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളവരെന്നു പറയാം. ലോകം ഇവരെ നെഞ്ചിലേറ്റുന്നതും അതുകൊണ്ടു തന്നെയാകും.’’ രഞ്ജിനിയുടെ വാക്കുകളിൽ ആദരം.