Monday 02 December 2019 08:12 AM IST : By സ്വന്തം ലേഖകൻ

‘അവന്‍മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ... ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്’! ഹൃദയം നൊന്ത് പ്രതിയുടെ അമ്മ പറയുന്നു

rape-murder-new

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽനിന്ന് കഴിഞ്ഞ 27നു രാത്രി ട്രക്ക് ഡ്രൈവർമാരായ നാലുപേർ ചേർന്ന് വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊന്ന സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെ പിറ്റേന്നു യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയപ്പോൾ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് പുറത്തായത്.

ഇപ്പോഴിതാ, സംഭവത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി പ്രതികളുടെ അമ്മമാർ രംഗത്തെത്തിയിരിക്കുന്നു.

‘അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്’ എന്നാണ് നാലു പ്രതികളിൽ ഒരാളായ ചെന്നകേശവുലുവിന്റെ അമ്മ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.

സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോൾ ഹൈദരാബാദിൽ പ്രതിഷേധം ശക്തമാണ്. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാർ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി. ‘സഹതാപം വേണ്ട. വേണ്ടതു നീതി’ എന്ന പ്ലക്കാർഡുകളും അവർ ഉയർത്തി.

വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന്, പൈശാചിക സംഭവത്തിൽ നടുക്കം അറിയിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ശ്രമം തുടങ്ങി. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിച്ച മൂന്നു പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതികൾക്കു നിയമസഹായം നൽകില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കി.