കുളത്തിൽ മുങ്ങിത്താണ കളിക്കൂട്ടുകാരനെ എട്ടു വയസ്സുകാരൻ അഭയ് തിരിച്ച് കയറ്റിയത് ജീവിതത്തിലേക്കാണ്. കുന്നംകുളം തെക്കെപ്പുറം കാട്ടിലെ കുളത്തിൽ വീണ തെക്കെപ്പുറം അലനെയാണ് (8) അഭയ് രക്ഷിച്ചത്. നീന്തൽ പഠിക്കാനെത്തിയ അലൻ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഈ സമയം അഭയ്, സഹോദരി ആൽബിയ എന്നിവർ ഇവിടെ ഉണ്ടായിരുന്നു. അലൻ മുങ്ങുന്നതുകണ്ട് കുട്ടികൾ കരച്ചിൽ തുടങ്ങി. നീന്തൽ വശമുണ്ടായിരുന്ന അഭയ് ഉടൻ കുളത്തിലേക്ക് ചാടി അലനെ വലിച്ചു കരയ്ക്ക് കയറ്റി.
ചിറ്റഞ്ഞൂർ ഇമ്മാനുവേൽ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ അഭയ് തെക്കെപ്പുറം സാമുവേലിന്റെയും സജിനിയുടെയും മകനാണ്. ബിജുകുട്ടൻ- ലിബി ദമ്പതികളുടെ മകനാണ് എംജെഡി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അലൻ.