പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് 50,000 രൂപ വരെ പിഴ വിധിക്കാന്‍ സ്‌കൂള്‍തല സുരക്ഷാസമിതിയ്ക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിങ്. കൊട്ടാരക്കര ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം 'ആയുഷ് 2019'ന്റെ ജില്ലാതല ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡൽഹിയിലെ പോലെ ഇവിടെയും പെൺകുട്ടികൾ ബാഗില്‍ മുളക് സ്‌പ്രേ കരുതുന്ന ശീലം ആരംഭിക്കുന്നത് വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
"എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികള്‍ നിർബന്ധമാക്കണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മൊബൈല്‍ ഫോണും ഇരുചക്ര വാഹനങ്ങളും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം. ദിവസവും 10 മിനിറ്റ് എങ്കിലും കുട്ടികളോട് രക്ഷിതാക്കള്‍ സംസാരിക്കണം. ഒപ്പം കൗമാരക്കാരില്‍ ലഹരി ഉപയോഗം കൂടുന്നത് തടയാന്‍ അധ്യാപകരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധ പുലർത്തണം."- ഋഷിരാജ് സിങ് പറയുന്നു.