വഴിയില്‍ കിടന്ന നായയുടെ മീതെ തിളച്ച ടാർ ഒഴിച്ചു. ക്രൂരതയുടെ നേർ ചിത്രം പുറത്തു വരുന്നത് ആഗ്രയിലെ ഫത്തേബാദിൽ നിന്നുമാണ്. വഴിയരികിൽ ഉറങ്ങികിടന്ന നായയേയും ചേര്‍ത്ത് റോഡ് ടാര്‍ ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പാണ് കണ്ണില്ലാത്ത ഈ ക്രൂരത ചെയ്തത്. ടാറിനു കീഴെ വേദന കൊണ്ട് പുളയുന്ന നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
റോഡിനടിയില്‍ പെട്ടു പോയ നായ ശരീരഭാഗം അനക്കാനാവാതെ കിടന്നത് മണിക്കൂറുകളോളമാണ്. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിൽ പെടുകയായിരുന്നു.
റോഡിന്റെ ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഓരിയിട്ടിട്ടും നിര്‍മ്മാണ തൊഴിലാളികള്‍ അത് അവഗണിച്ച് ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ടാറിങ് നടന്നത് രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
എന്തായാലും യുപിയിലെ പൊതുമരാമത്ത് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധമുയർത്തി മൃഗസ്നേഹികളുൾപ്പെടെ രംഗത്തു വന്നു കഴിഞ്ഞു.
.