സിനിമയെ വെല്ലുന്ന ജീവിതമായിരുന്നു ആ മൂന്ന് സഹോദരിമാരുടേത്. ദുരിതയാതനകൾക്ക് ഒടുവിൽ സ്വന്തം പിതാവിനെ ക്രൂരമായി കൊന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ് ഈ മൂന്നുപേരും, ക്രസ്റ്റീന, എയ്ഞ്ചലീന, മരിയ. 57 വയസ്സുള്ള സ്വന്തം പിതാവിനെ കത്തി കൊണ്ട് കഴുത്തിലും നെഞ്ചത്തും വയറ്റിലും മുപ്പതോളം കുത്തുകൾ ഏൽപ്പിച്ചും തലയ്ക്ക് ചുറ്റിക കൊണ്ടടിച്ചുമാണ് ഇവർ കൊലപ്പെടുത്തിയത്.
എന്നാൽ ഈ റഷ്യൻ സഹോദരിമാരെ വെറുതെ വിടണം എന്ന് ആവശ്യവുമായി ലക്ഷക്കണക്കിന് പേർ ഒപ്പിട്ട നിവേദനം കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. വീടിനുള്ളിൽ പെൺകുട്ടികൾ അനുഭവിച്ച കൊടുംക്രൂരതകൾ മുൻനിർത്തി അവർക്ക് മാപ്പ് കൊടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം പിതാവിന്റെ ദിവസേനയുള്ള ഉപദ്രവം സഹിക്കവയ്യാതെ പെൺകുട്ടികൾ ചേർന്ന് കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നത്.
2018, ജൂലൈ 27 നാണ് മിഖായിൽ ഖാചാതുറിയാനെ പെൺമക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. അന്ന് വൈകുന്നേരം മിഖായിൽ പെൺമക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി. ഫ്ലാറ്റ് നന്നായി വൃത്തിയാക്കാതിരുന്നതിന് അവരെ കണക്കറ്റു വഴക്ക് പറഞ്ഞു. പിന്നീട് ഓരോരുത്തരുടെയും മുഖത്തേക്ക് അയാൾ കുരുമുളക് സ്പ്രേ അടിച്ചു. ക്രസ്റ്റീനയും എയ്ഞ്ചലീനയും മരിയയും ഉറക്കെ കരഞ്ഞുകൊണ്ട് മുറി വിട്ട് പുറത്തേക്കോടി. സ്വന്തം മുറികളിൽ ചെന്നിരുന്നു കുറേനേരം കരഞ്ഞു.
ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച് അലൻ സാധാരണ കുഞ്ഞായി, അവന്റെ അമ്മ പറയും, അതിനു പകരം നൽകിയത് എന്റെ ജീവിതം!
കുട്ടികളെ അച്ഛനമ്മമാരിൽ നിന്നും മാറ്റി കിടത്തേണ്ട പ്രായമേതാണ്?; ഡോക്ടറുടെ വിഡിയോ
കുറെ നേരത്തിനു ശേഷം മിഖായിൽ ഉറങ്ങി. അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ മൂന്നു പെൺകുട്ടികളും ഒരുമിച്ചു പിതാവിന്റെ മുറിയിലെത്തി. കയ്യിൽ കരുതിയ പെപ്പർ സ്പ്രേ അയാളുടെ കണ്ണിൽ അടിച്ചു തീർത്തു. കത്തി കൊണ്ട് കഴുത്തിലും നെഞ്ചത്തും വയറ്റിലും മുറിവുണ്ടാക്കി. ചുറ്റികകൊണ്ട് തല അടിച്ചുപൊളിച്ചു. കലിയടങ്ങും വരെ അവർ മിഖായിലിനെ ആക്രമിച്ചു. അയാളുടെ ദേഹത്ത് കുത്തു കൊണ്ടതിന്റെ മുപ്പത് പാടുകളും തലയിൽ ചുറ്റിക കൊണ്ടടിച്ച പത്തു മുറിവുകളും ഉണ്ടായിരുന്നു.
പിതാവിന്റെ മരണം ഉറപ്പാക്കിയ അവർ പൊലീസിനെ വിളിച്ചു, കൊലപാതകം ഏറ്റുപറഞ്ഞു. പൊലീസെത്തി അറസ്റ്റ് ചെയ്തു അന്വേഷണവും തുടങ്ങി. അന്വേഷണത്തിൽ പെൺകുട്ടികൾ നേരിട്ട കൊടും ക്രൂരതകൾ പുറത്തുവന്നു. മൂന്നു വർഷമായി മിഖായിൽ മക്കളെ സ്വന്തം അടിമകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. പിതാവിൽ നിന്ന് നിരന്തര മർദ്ദനവും ലൈംഗിക പീഡനവും അവർ അനുഭവിച്ചു. വീട്ടിലെ മുറികളിലെല്ലാം സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. വീടിനുള്ളിൽ പൂർണ്ണ നഗ്നരായി നടക്കാൻ പെൺകുട്ടികളെ നിർബന്ധിച്ചിരുന്നു. മിഖായിൽ നഗരത്തിലെ മയക്കുമരുന്ന് മാഫിയയുടെ സുപ്രധാന കണ്ണിയാണെന്നാണ് മറ്റൊരു വിവരം.
പെൺകുട്ടികൾ ഗാർഹിക പീഡനത്തിന്റെ ഇരകളാണെന്നും അവരെ വെറുതെ വിടണമെന്നും എന്നാവശ്യപ്പെട്ട് റഷ്യയിൽ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. എന്നാൽ ഗാർഹിക പീഡന നിയമം റഷ്യയിൽ ശക്തമല്ല. സ്വന്തം ഭാര്യയെയോ മക്കളെയോ തല്ലുന്നവർക്ക് പരമാവധി കിട്ടാവുന്ന ശിക്ഷ രണ്ടാഴ്ചത്തെ തടവാണ്. വർഷങ്ങൾക്ക് മുൻപ് പെൺകുട്ടികളുടെ അമ്മയെ മിഖായിൽ ഫ്ലാറ്റിൽ നിന്നും അടിച്ച് പുറത്താക്കിയിരുന്നു. സ്വന്തം മക്കളെ കാണാൻ പോലും അവർക്ക് അനുവാദമുണ്ടായിരുന്നില്ല.
കടുത്ത ഉപാധികളോടെ മൂന്നു പെൺകുട്ടികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കാൻ പോലും ഇവർക്ക് അനുവാദമില്ല. കൊലപാതകം കരുതിക്കൂട്ടി നടത്തപ്പെട്ടതാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഏയ്ഞ്ചലീന ചുറ്റിക കൊണ്ട് അടിച്ചു, ക്രസ്റ്റീന കത്തി കൊണ്ട് കുത്തി, മരിയ കുരുമുളക് സ്പ്രേ ചെയ്തു. എന്നാൽ ആത്മരക്ഷാർത്ഥം പെൺകുട്ടികൾ ചെയ്തു പോയതാണ് ഈ കൊലപാതകമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധി എന്താകും എന്ന ആശങ്കയിലാണ് റഷ്യൻ സമൂഹം.