Monday 01 March 2021 03:15 PM IST : By സ്വന്തം ലേഖകൻ

‘പലതവണ എന്റെ സമരപ്പന്തലിനു മുന്നിലൂടെ ദിവ്യ കടന്നുപോയി; ഒന്നു കാണാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു’: മനസ്സ് തുറന്ന് ശബരിനാഥന്‍

sannb44556fgf

പിഎസ്സി സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം നടത്തുമ്പോള്‍ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യറിനെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ശബരിനാഥന്‍ എംഎല്‍എ. സമരം നടക്കുമ്പോള്‍ സമരപ്പന്തലിന് മുന്നിലൂടെ ദിവ്യ പലതവണ കാറില്‍ പോയി. ആ സമയത്ത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ദിവ്യയ്ക്ക് അതിന് സാധിക്കുമായിരുന്നില്ലെന്ന് ശബരിനാഥന്‍ മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. 

”ഞങ്ങള്‍ രണ്ടുപേരുടെയും കര്‍മ ജീവിതത്തെ പ്രൊഫഷണലായി കാണുകയേ വഴിയുള്ളൂ. ആ മാര്‍ഗമാണ് ഞാനും ദിവ്യയും ആദ്യകാലം മുതല്‍ സ്വീകരിക്കുന്നത്. ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതേസമയം അതിര്‍വരമ്പുകള്‍ കൃത്യമായി അറിയാം. ദിവ്യ അക്കാര്യത്തില്‍ വളരെ പ്രായോഗികമതിയാണ്. 

ഒന്‍പതു ദിവസവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുമ്പോള്‍, മിക്ക ദിവസവും ദിവ്യ സെക്രട്ടേറിയറ്റിലുണ്ടായി. എന്റെ സമരപ്പന്തലിനു മുന്നിലൂടെ പോയി. ഒന്നു കാണണം എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥ എന്ന നിലയില്‍ അവര്‍ക്ക് അതിനു സാധിക്കുമായിരുന്നില്ല. ഒരു ദിവസം മോന്റെ രണ്ടാം ജന്മദിനമായിരുന്നു. തലസ്ഥാനത്ത് തൊട്ടടുത്ത് ഉണ്ടായിട്ടും ഞങ്ങള്‍ക്ക് ഒരുമിച്ചുണ്ടാകാന്‍ കഴിഞ്ഞില്ല.

ബെന്യാമിനുമായുള്ള ഫെയ്സ്ബുക് യുദ്ധം തീര്‍ക്കാന്‍ പങ്ക് വഹിച്ചതും ദിവ്യയാണ്. ഞങ്ങള്‍ മൂന്നുപേരും തമ്മിലുള്ള സൗഹൃദത്തെ അതു ബാധിക്കുമെന്നു വന്നപ്പോള്‍ തീര്‍ക്കാനുള്ള പക്വത അദ്ദേഹം കാട്ടി. ഞാനും ആ നിലയ്ക്ക് പ്രതികരിച്ചു.”- ശബരിനാഥ് പറയുന്നു.

Tags:
  • Spotlight
  • Relationship