ഇന്നലെ, 2021ന്റെ അവസാന ദിവസം മാള സ്റ്റേഷനിലെ സിപിഒമാരായ സജിത്തും മാർട്ടിനും വീണ്ടും സച്ചിന്റെ വീടു തേടിയെത്തി. കഴിഞ്ഞ ജൂണിൽ എത്തുമ്പോൾ പണി പാതിവഴിയിൽ മുടങ്ങി, ഇരുളടഞ്ഞ് കിടന്ന വീട്, തളർന്നുകിടക്കുന്ന ഗൃഹനാഥന്റെ കട്ടിലിനു ചുറ്റും പകച്ചു നിൽക്കുന്ന വീട്ടുകാർ. ആ കാഴ്ച മായാത്ത കണ്ണുകളോടെ ആ വീട്ടിലേക്ക് വീണ്ടുമുള്ള വരവ്. ഇന്നലെ അവർ അവിടെ കണ്ടത് ഈ പുതുവർഷത്തിന്റെ ഏറ്റവും തിളക്കമേറിയ നന്മക്കാഴ്ച. ആ പഴയവീടിന്റെ സ്ഥാനത്ത് അതിമനോഹരമായൊരു കൊച്ചുവീട്. അതിൽ നിന്നു പ്രകാശിക്കുന്ന മുഖവുമായി ഇറങ്ങിവരുന്ന സച്ചിനും അമ്മയും. തുണയായത് ‘മനോരമ’ വാർത്തയും മണപ്പുറം ഫൗണ്ടേഷനും.
‘ചിക്കൻ കഴിച്ചിട്ട് കുറെ നാളായി സാർ’ എന്ന വാചകം ജീവിതം മാറ്റിമറിച്ച പന്ത്രണ്ടുകാരൻ വടമ മേക്കാട്ടിൽ സച്ചിനുള്ളതാണ് ഈ പുതുവർഷം. നാളെ പത്തിന് അവൻ മണപ്പുറത്തിന്റെ സാരഥികളിൽ നിന്ന് ആ വീടിന്റെ താക്കോൽ ഏറ്റുവാങ്ങും. കോവിഡ് ബാധിതരായ കുടുംബങ്ങളിലേയ്ക്കു ജനമൈത്രിയുടെ ഭാഗമായി ഫോൺ വിളിച്ച മാള പൊലീസിനോടാണ് സച്ചിൻ ചിക്കൻ കഴിക്കണമെന്ന ആവശ്യവും പ്രാരബ്ധവും പറഞ്ഞത്. സാധനങ്ങൾ വാങ്ങി നൽകാൻ നേരിട്ടെത്തിയ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചൊന്നു വിങ്ങി. അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുന്നു. വീട്ടുവേലയ്ക്കു പോയി ആണ് അമ്മ ലതിക കുടുംബം പോറ്റിയിരുന്നത്.
കോവിഡ് ബാധിച്ച് അമ്മയ്ക്കു പുറത്തിറങ്ങാൻ കഴിയാതായതോടെ വാതിൽ പൂർണമായി അടഞ്ഞു. ഇരുളടഞ്ഞ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മാള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ആ കോൾ. സച്ചിന്റെ വിഷമങ്ങൾ ‘മനോരമ’ പ്രസിദ്ധീകരിച്ചതോടെ ഒട്ടേറെ പേരാണ് സഹായവുമായി സച്ചിനെയും കുടുംബത്തെയുംതേടി എത്തിയത്. അതിൽ മണപ്പുറം ഫൗണ്ടേഷൻ 5 ലക്ഷം രൂപ ചെലവിട്ട് വീടു നിർമിക്കുകയായിരുന്നു. താക്കോൽ കൈമാറ്റം മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ നിർവഹിക്കും.