കോഴിക്കോട് മുക്കത്തിന് തീരാക്കണ്ണീരായി സാഹിറാ ബാനുവിന്റെയും കുഞ്ഞിന്റെയും അന്ത്യം. ജോലിയെന്ന വലിയൊരു സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. 10 മാസം മുന്‍പാണ് നാട്ടില്‍ നിന്നു സാഹിറാ ബാനുവും മക്കളും ദുബൈയിലേക്ക് അവസാനമായി പോയത്.
സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറാ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍ മണ്ണില്‍ തൊടും മുന്‍പുണ്ടായ അപകടത്തില്‍ എല്ലാ സ്വപ്നവും നിലച്ചു. മൂന്നു മക്കളും ഉമ്മയും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ടു മക്കള്‍ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിലായി ചികില്‍സയിലാണ്. 10 മാസം പ്രായമുള്ള ഇളയമകന്‍ ഉമ്മക്കൊപ്പം യാത്രയായി.
കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിങിനിടെ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു അപകടം. കനത്ത മഴയാണ് അപകടത്തിനു കാരണമായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.