മഞ്ഞുപെയ്തിറങ്ങുന്ന സ്വർഗഭൂമി കാണാൻ, ആകാശംമുട്ടെ നിൽക്കുന്ന ഹിമവാനെ കാണാൻ അവൾ യാത്രയാകുകയാണ്. അരീക്കോട് ഊർങ്ങാട്ടീരിയിൽ നിന്നും കാശ്മീരിന്റെ മണ്ണിലേക്ക് സൈക്കിളിലേറി അവളുടെ യാത്ര. തച്ചണ്ണ സ്വദേശി സക്കീർ ഹുസൈൻ-ഹഫ്സത്ത് ദമ്പതികളുടെ മൂത്തമകളായ സഹ്ല എന്ന 21കാരിയും രണ്ട് സുഹൃത്തുക്കളും ഞായറാഴ്ച അരീക്കോട് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നാണ് യാത്ര ആരംഭിച്ചത്.
മൂന്ന് മാസംകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി കശ്മീരിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഹ്ലയും സുഹൃത്തുക്കളും. തിരിച്ച് നാട്ടിലേക്കും സൈക്കിളിൽ തന്നെ യാത്ര ചെയ്ത് കാഴ്ചകൾ കണ്ട് മടങ്ങാനാണ് സുഹൃത്തുക്കളുടെ തീരുമാനം.
മധ്യപ്രദേശിലെ അമർകന്ത് ഐ.ജി.എൻ.ടി.യു കേന്ദ്ര സർവകലാശാലയിലെ ജേണലിസം ഒന്നാം വർഷ പി.ജി വിദ്യാർഥിയാണ് സഹ്ല. 2018ൽ സൈക്കിൾ ചവിട്ടി കശ്മീരിൽ എത്തിയ ഷാമിലും ബൈക്കുമായി മിക്ക സംസ്ഥാനങ്ങളും സഞ്ചരിച്ച മൂർക്കനാട് സ്വദേശി മഷ്ഹൂർ ഷാനുമാണ് കൂടെ യാത്ര തിരിക്കുന്ന സുഹൃത്തുക്കൾ. മുഹമ്മദ് ഷാമിൽ 'ഏറനാട് പെഡലേയ്സ്' സൈക്കിൾ കൂട്ടായ്മയുടെ സെക്രട്ടറിയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനുമാണ്. മശ്ഹൂർ ഷാൻ അരീക്കോട് ഐ.ടി.െഎയിലെ താൽക്കാലിക അധ്യാപകനായിരുന്നു.
സഹ്ല യാത്രയെക്കുറിച്ച് പറഞ്ഞപ്പോൾ പിതാവ് സക്കീറും കുടുംബവും പൂർണ പിന്തുണയാണ് നൽകിയത്.
സഹ്‍ലയുടെ യാത്രയ്ക്ക് ആശംസകളർപ്പിച്ച് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പ്:
കേരളത്തിൽ നിന്ന് ആദ്യമാണ് ഒരു പെൺകുട്ടി സൈക്കിളിൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. അരീക്കോട്ടുകാരി സഹല. കശ്മീർ വരെയുള്ള മൂന്നുമാസത്തെ യാത്രയിൽ 5000 കിലോമീറ്റർ സൈക്കിളോടിക്കും.
ഏറെക്കാലത്തെ സ്വപ്‍നം സഫലമാവുന്നതിന്റെ സന്തോഷത്തിനൊപ്പം തന്നെ ആവേശമുണ്ടാക്കുന്നതാണ് സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണം കൊണ്ട് വാങ്ങിയ സൈക്കിളിലാണ് യാത്രയെന്നതും.
ഈ യാത്ര കണ്ട് കുറേ പേർ ഇതുപോലെ യാത്ര ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്ന് പിജി വിദ്യാർത്ഥിയായ ഇവർ പറയുന്നു.
വിദേശ വനിതകൾ ലോകം മുഴുവൻ ഇതുപോലെ സാഹസിക യാത്രകൾ ചെയ്യുന്നത് കാണാമെങ്കിലും ഇന്ത്യയിൽ കുറവാണ്.
സൈക്കിളിലും ബൈക്കിലുമായി യാത്രകൾ നടത്തി പരിചയമുള്ള മഷ്ഹൂർ ഷാനും മുഹമ്മദ് ഷാമിലുമാണ് സൈക്കിൾ യാത്രയിൽ സഹലയ്ക്കൊപ്പമുള്ളത്.
ഇന്ന് അരീക്കോട് പോലീസ് സ്റ്റേഷനിൽ നിന്ന് അവർ യാത്ര തുടങ്ങി.
ഈ യാത്രയ്ക്കൊരുങ്ങുമ്പോൾ സൊസൈറ്റിയുടെ പതിവ് ചോദ്യങ്ങൾ സഹലയും കേട്ടു. അതവർ പ്രതീക്ഷിച്ചതുമാണ്. ചെറുപ്പം മുതൽ തന്റെ കുസൃതികൾക്ക് കരുത്തായി നിന്ന ഉപ്പയുടെ സമ്മതം മാത്രം മതിയായിരുന്നു അവർക്ക്. ആദ്യം അല്പം വിഷമിച്ചെങ്കിലും പിന്നെ ഉമ്മയും മകളെ സന്തോഷത്തോടെ യാത്രയാക്കി.