നിവിൻ പോളി നായകനായ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സായി എത്തി ആരാധകരുടെ ഇഷ്ടം നേടിയ സായ് പല്ലവി വിഷു സ്‌പെഷ്യൽ ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുന്നു.
‘‘പ്രേമമല്ല മലയാളത്തിലെ എന്റെ ആദ്യത്തെ ചിത്രം, കസ്തൂരിമാനാണ്.’’ ഇത് പറഞ്ഞ് പല്ലവി ചിരി തുടങ്ങി. ‘‘സത്യത്തിൽ അഭിനയിക്കാനല്ല ഞാൻ പോയത്... മാത്‌സ് ടെസ്റ്റിൽ നിന്നു മുങ്ങാനാണ്. ആറിലോ ഏഴിലോ ഒക്കെ പഠിക്കുമ്പോഴേ പരിപാടികൾക്ക് ഡാൻസ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്നു തലപുകഞ്ഞിരിക്കുന്ന നേരത്ത് എഡ്വിൻ എന്നൊരു ഡാൻസ് മാസ്റ്റർ വഴിയാണ് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്.
അമ്മയെ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ച് അഭിനയിക്കാൻ പോയി. അന്ന് അഭിനയമെന്താണെന്നൊന്നും അറിയില്ല. അവർ പറഞ്ഞ സ്ഥലത്തു നിന്ന് പറഞ്ഞതു പോലെ ചെയ്തു. ക്യാമറ ശ്രദ്ധിക്കണമെന്ന് പോലും അറിയില്ല. പിന്നെയും മാത്‌സ് പരീക്ഷ കട്ട് ചെയ്ത് അഭിനയിച്ചത് തമിഴിലാണ് ‘ധാം ധൂം’. ഇതാണ് എന്റെ വഴി എന്നു പറയാൻ ദൈവം എനിക്കു തന്ന ചെറിയ ക്ലൂ ആയിരിക്കണം ഇതൊക്കെ. അന്നൊന്നും നടിയാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചതല്ല. എന്നിട്ടും ‘പ്രേമം’ സംഭവിച്ചു. അതിനു ശേഷം ‘കലി’. ഇപ്പോൾ ‘അതിരൻ’. എനിക്ക് മലയാളത്തോട് അതിരറ്റ ബഹുമാനമാണ്."- സായ് പല്ലവി പറയുന്നു.