Monday 29 November 2021 12:53 PM IST : By സ്വന്തം ലേഖകൻ

സൈജുവിന്റെ ഫോണിൽ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ; മോഡലുകളെ രാത്രിയിൽ പിന്തുടർന്നത് ദുരുദ്ദേശ്യത്തോടെ!

sajjuyttymodelll

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസിനു ലഭിച്ചത് നിർണ്ണായക വിവരങ്ങൾ. ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ നിന്നു ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ, റേവ് പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ ഒട്ടേറെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ നിന്നു പൊലീസിനു ലഭിച്ചുവെന്നാണ് വിവരം.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങൾ സൈജു കൈമാറിയിട്ടുണ്ട്. സൈജുവിന്റെ കോൾ റെക്കോഡുകൾ, വാട്സാപ് ചാറ്റുകൾ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചു. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാൽ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലിൽ ലഭിച്ചു.

എറണാകുളം ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നൽകുന്നയാളുമാണു സൈജുവെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങൾ. സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽനിന്ന് ഡിജെ പാർട്ടികൾക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കർ, മദ്യം അളക്കുന്ന പാത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഇന്ന് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ.വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

new updates... 

Tags:
  • Spotlight