Thursday 21 January 2021 05:29 PM IST

‘താലികെട്ടുന്നെങ്കില്‍ അത് നിന്നെ മാത്രം, എതിർക്കുന്നവർ എതിർക്കട്ടെ’: ചലനമറ്റ കാലുകൾക്ക് ഇനി സനലിന്റെ കൂട്ട്: വൈറൽ പ്രണയകഥ

Binsha Muhammed

sanal-anitha-cover

‘ഈ ലോകത്ത് ഞാൻ ഒരാളുടെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അത് നീയായിരിക്കും. എതിർക്കുന്നവർ എതിർക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. പോരുന്നോ എന്റെ പെണ്ണായി.’

ജീവിതത്തിൽ ഒരിക്കലും കേൾക്കില്ലെന്ന് കരുതിയ വാക്കുകൾ അനിത ആണൊരുത്തന്റെ നാവിൽ നിന്നും ആദ്യമായി കേൾക്കുകയാണ്. അരയ്ക്കു കീഴ്പ്പോട്ട് തളർന്ന പെണ്ണെന്ന് നാട്ടുകാർ മേൽവിലാസം ചാർത്തിയ പെണ്ണിന്റെ സ്വപ്നങ്ങളിൽ പോലും ഒരു വിവാഹം ഉണ്ടായിരുന്നില്ല. പക്ഷേ വേദനിപ്പിച്ച വിധി കടംവീട്ടലെന്ന പോലെ അവൾക്കു മുന്നിലെത്തിച്ചു, ആരോഗ്യദൃഢഗാത്രനായ ഒന്നാന്തരമൊരു ചെക്കനെ. വിധിയെന്നോ, നിമിത്തമെന്നോ, ജീവിതത്തിലെ വഴിത്തിരിവെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ചെക്കന്റെ വിപ്ലവ പ്രഖ്യാപനം അനിതയ്ക്കു മുന്നിലേക്ക് വരണമാല്യമായി എത്തുമ്പോൾ ആശീർവദിക്കാനും അനുഗ്രഹിക്കാനും സോഷ്യൽ മീഡിയയും ഉണ്ടായിരുന്നു. ‘ചലനമറ്റ എന്റെ കാലുകൾക്ക് ഇനി എന്നും ഓടുന്ന കാലുകളുടെ കൂട്ട്’ എന്ന തലക്കെട്ടോടെ അനിത പങ്കുവച്ച ഫെയ്സ്ബുക്ക് ചിത്രത്തിന്റെ ഫ്ലാഷ്ബാക്ക് തേടി വനിത ഓൺലൈൻ എത്തുമ്പോൾ ആ കഥയിൽ ഒരൽപ്പം കണ്ണീരും പൊടിഞ്ഞിരുന്നു.

ചലനമറ്റ സ്വപ്നങ്ങൾ

മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരനായ ഗോപിയുടേയും കമലയുടേയും മകൾ... അരയ്ക്കു കീഴ്‍പ്പോട്ട് ചലമനറ്റവൾ... അങ്ങനെയുള്ള ഞാൻ എന്ത് മോഹിക്കാനാണ്. ആകെ കൊതിച്ചത് ഒരു സർക്കാർ ജോലിയാണ്. പക്ഷേ ആ പ്രാർത്ഥന സഫലമാകും മുന്നേ ദൈവം അതിലും വലിയൊരു സമ്മാനത്തെ എനിക്കു തന്നു. അതാണെന്റെ സനലേട്ടൻ.– അനിതയുടെ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് ആനന്ദാശ്രു പെയ്തിറങ്ങി.

എന്റെ സന്തോഷങ്ങൾക്കു മുമ്പ് എന്നെ തേടിയെത്തിയ കണ്ണീരിന്റെ കഥ ആദ്യം കേൾക്കണം. എനിക്ക് 31 വയസാകുന്നു. എന്നെ കരയിച്ച കണ്ണീരിനും അത്ര തന്നെ പ്രായമുണ്ട്. ജനിച്ചപ്പോൾ യാതൊരു വിധ പ്രശ്നങ്ങളും എനിക്കില്ലായിരുന്നു. ആറര മാസം ഉള്ളപ്പോൾ എടുത്ത ഒരു പോളിയോ വാക്സീൻ ആണ് എന്റെ വിധി മാറ്റിയെഴുതിയത്. വാക്സീനിന്റെ ഡോസിൽ വന്ന പ്രശ്നമാണോ അതോ ഗുണനിലവാരമില്ലായ്മയാണോ എന്നൊന്നും അറിയില്ല. ആ ഒരൊറ്റ തുള്ളിമരുന്നിൽ എന്റെ ഒരു കാലിന്റെ ചലനമറ്റു. എനിക്കു മാത്രമല്ല, എനിക്കൊപ്പം വാക്സീൻ സ്വീകരിച്ച നിരവധി കുട്ടികൾക്ക് അന്ന് അത്തരം പ്രശ്നമുണ്ടായത്രേ. കൂലിപ്പണിക്കാരനായ എന്റെ അച്ഛനേയും അമ്മയേയും അന്നൊക്കെ അധികൃതർ എന്ത് പറഞ്ഞ് പറ്റിച്ചിട്ടുണ്ടാകുമോ എന്തോ...

പക്ഷേ അവിടം കൊണ്ടും തീർന്നില്ല വിധിയുടെ തമാശ. കുറേനാൾ ആലപ്പുഴ മെഡിക്കല്‍ കോളജിൽ ചികിത്സ തേടിയിരുന്നു. വയ്യായ്കയുള്ള എനിക്ക് മരുന്നും ഇഞ്ചക്ഷൻ മെഡിസിനും ട്രിപ്പിലൂടെയാണ് ശരീരത്തിൽ പ്രവേശിച്ചിരുന്നത്. നേരിട്ട് കുത്തിവച്ചാൽ കാര്യങ്ങൾ പിന്നെയും വഷളാകും. പക്ഷേ കാലക്കേടിനെന്നോണം ഏതോ പുതിയൊരു ഡോക്ടര്‍ വന്നു. അയാൾ എന്റെ ചലനമുള്ള കാലിൽ ഇഞ്ചക്ഷൻ നൽകാൻ ഒരുങ്ങി. വീട്ടുകാർ എതിർത്തെങ്കിലും ഡോക്ടർമാരേ പഠിപ്പിക്കാൻ വരേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. വാശിപ്പുറത്ത് അയാൾ എന്റെ കാലിൽ ഇഞ്ചക്ഷൻ ചെയ്തു. പിന്നെ അവിടെ നടന്നത് പേടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. എന്റെ ശരീരം തളർന്നു, ചലനമുള്ള ഒരുകാലിലൂടെ രക്തം ചീറ്റി, ശ്വാസക്കുഴൽ ചുരുങ്ങി. ഡോക്ടർമാരും ആശുപത്രി അധികൃതരും ഓടിക്കൂടി. വീട്ടുകാരുമായി വലിയ പ്രശ്നങ്ങളുണ്ടായി. പക്ഷേ എന്തു ചെയ്യാൻ അപ്പോഴും ഡോക്ടർമാർ കയ്യൊഴിഞ്ഞു.

അവിടുന്നങ്ങോട്ട് ഒന്നര വയസുവരെ ഞാൻ ആശുപത്രിയിലായിരുന്നു. ഭക്ഷണവും മരുന്നും എല്ലാം മൂക്കിൽ കടുപ്പിച്ച ട്യൂബിലൂടെ. ഒടുവിൽ ആശുപത്രി വിട്ടിറങ്ങിയപ്പോൾ ഒരു കാര്യം കൂടി ഉറപ്പായി. ഒരു കാൽ തളർന്നു പോയ അനിതയുടെ രണ്ടു കാലിന്റെ ചലനവും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു. ആരോട് പരാതി പറയണം എന്നു പോലും അറിയാതെ അന്ന് ഞങ്ങൾ ആ ആശുപത്രിവിട്ടു. ഇടയ്ക്ക് ഫിസിയോ തെറപ്പിയും തുടർ ചികിത്സയുമൊക്കെ പരീക്ഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. ചികിത്സയ്ക്കിടയിൽ എന്റെ മറ്റേതെങ്കിലും അവയവങ്ങളുടെ ശേഷി കുറഞ്ഞു വരികയാണെങ്കിൽ അതിനെ ബാലൻസ് ചെയ്ത് കാലിന് ചലനം ലഭിക്കുമെന്നായിരുന്നു ഡോക്ടറുടെ പ്രവചനം. പക്ഷേ വിധി അവിടെയും കൈവിട്ടു. ഞാൻ എന്നന്നേക്കുമായി വികലാംഗയായി. അമ്മയുടെ തണലിൽ നിന്നായിരുന്നു ജീവിതം കരുപ്പിടിപ്പിച്ചത്. പ്ലസ്ടു പാസായി, ടൈപ്പിംഗ് പോലുള്ള പഠനങ്ങളൊക്കെയായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. അതിനിടയിൽ വിവാഹ സ്വപ്നം എന്റെ ചിന്തകളിൽ പോലും വന്നിരുന്നില്ല. പക്ഷേ എന്തോ... വിധിക്ക് എന്നെ പൂർണമായും എന്നെ അങ്ങോട്ട് കൈവിടാൻ ഭാവമില്ലായിരുന്നു– അനിത ഒരു നെടുവീർപ്പിട്ടു.

sanal-anitha

ആ വാക്കുകളിലാണ് എന്റെ കരുതൽ

അച്ഛന് വയസാകുന്നു, ജോലിക്ക് പോകാന്‍ വയ്യ. അവരുടെ കാലശേഷം ഞാൻ ആരോരുമില്ലാത്തവരാകരുത് എന്നേ അവർ ആഗ്രഹിച്ചിരുന്നുള്ളു. അതിന് എനിക്കൊരു കൂട്ട് വേണമെന്ന് അവർ ആഗ്രഹിച്ചപ്പോൾ ഞാൻ എതിർത്തില്ല. പ്ലസ്ടുവും ടൈപ്പ് റൈറ്റിംഗുമൊക്കെ പഠിച്ച ഞാൻ അതുവരെയും ഒരു ജോലിക്കു വേണ്ടി മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ അവരുടെ കണ്ണീരും സങ്കടവുമൊക്കെ കണ്ടപ്പോൾ കല്യാണത്തിന് സമ്മതംമൂളി. എന്നെപോലെ വയ്യായ്കയുള്ളൊരു പെണ്ണിനെ ആര് വിവാഹം കഴിക്കാൻ എന്നതായിരുന്നു മനസു മുഴുവൻ. സുഹൃത്തുക്കളും ബന്ധുക്കളും പത്രങ്ങളിൽ വിവാഹ പരസ്യം കൊടുത്തപ്പോൾ എന്റെ വയ്യായ്കയെ കുറിച്ച് വിശദമായി തന്നെ പറഞ്ഞിരുന്നു. വരുന്ന ആലോചനകളിലും വൈകല്യമുള്ളൊരാളെ മാത്രമേ ഞങ്ങളും പ്രതീക്ഷിച്ചിരുന്നുള്ളൂ. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അത്തരം നിരവധി ആലോചനകൾ വന്നതുമാണ്. വന്നതെല്ലാം എന്നെപ്പോലെ ശാരീരികമായി ബുദ്ധിമുട്ടുന്നവരുടെ ആലോചനകൾ. പക്ഷേ അച്ഛനും അമ്മയ്ക്കും അത്രയും ദൂരം വന്ന് അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് മാത്രംകരുതി ആ ആലോചനകളെ വേണ്ടെന്നു വച്ചു.

ഒടുവില്‍ വിധി പോലെ സ്വന്തംനാടായ ആലപ്പുഴയിൽ നിന്നും സനലേട്ടന്റെ ആലോചന വന്നു. ആരോഗ്യദൃഢഗാത്രനായ മനുഷ്യൻ പോരാത്തതിന് ഹോട്ടൽ മാനേജ്മെന്റ് ബിരുദവും ജോലിയുമൊക്കെയുള്ള വ്യക്തി. പുള്ളിക്കാരൻ എന്റെ മുന്നിൽ വന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുമ്പോള്‍ ഞാൻ അമ്പരക്കുകയായിരുന്നു. പറ്റാവുന്ന വാക്കുകൾ കൊണ്ടെല്ലാം പറഞ്ഞ് പിന്തിരിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാം അറിഞ്ഞിട്ടും എന്നെക്കുറിച്ച് അന്വേഷിച്ചിട്ടുമായിരുന്നു വന്നത്. ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം ഉറച്ചു തന്നെയായിരുന്നു. പലരും എതിർത്തപ്പോഴും അദ്ദേഹം പറഞ്ഞത് ഇത്രമാത്രം. ‘അനിതാ.. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ... എതിർപ്പുണ്ടെങ്കില്‍ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം. പക്ഷേ വിവാഹം കഴിക്കുന്നെങ്കിൽ അത് നിന്നെ മാത്രമായിരിക്കും.’ ആ വാക്കുകൾ മാത്രം മതിയായിരുന്നു. ആ മനുഷ്യന്റെ സ്നേഹത്തേയും ആത്മാർത്ഥതയേയും എനിക്ക് നിരാകരിക്കാൻ പറ്റിയില്ല. ഞങ്ങൾ ഹൃദയം കൊണ്ട് ഒരുമിക്കുന്നത് അങ്ങനെയാണ്. എല്ലാവരുടേയും അനുഗ്രഹത്തോടെ ഈ വരുന്ന 25ന് ഞങ്ങളുടെ സ്വദേശമായ തുറവൂരിനടുത്തുള്ള അമ്പലത്തിൽ വച്ച് ഞങ്ങൾ വിവാഹിതരാകും. എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണം.– അനിത പറഞ്ഞു നിര്‍ത്തി.