Friday 16 August 2019 11:04 AM IST : By സ്വന്തം ലേഖകൻ

‘കെട്ടിത്തിരിച്ച മുറ്റങ്ങൾ ഒന്നാകും, ഒരു അടുപ്പിൽ പല വീട്ടിലെ അരി വേവും’; കുട്ടനാട്ടുകാരെ ചേർത്തു നിർത്തുന്നത് ഈ വെള്ളം

kuttanad

നഷ്ടങ്ങളും വേദനകളും സമ്മാനിച്ച് വീണ്ടുമൊരു പ്രളയകാലം കൂടി. ദുരിതക്കയത്തിനു നടുവിൽ നിന്നു കൊണ്ട് ജീവിതം കെട്ടിപ്പെടുക്കാൻ മലയാളി നെട്ടോട്ടമോടുമ്പോള്‍ ഒരുമയുടെ നല്ല പാഠം പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ആർ സംഗീത. കോളജിൽ ഒപ്പമുണ്ടായിരുന്ന കുട്ടനാട്ടുകാരി സുഹൃത്തിനെക്കുറിച്ചു പറ‍ഞ്ഞാണ് ഫെയ്സ്ബുക്ക് കുറിപ്പിന്റെ തുടക്കം. മഴക്കാലത്ത് ഇരച്ചുവരുന്ന വെള്ളമാണ് ദുരിതപെയ്ത്തിലും കുട്ടനാട്ടുകാരെ ഒന്നിച്ച് നിർത്തുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ഫെയ്‍സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

''കുട്ടനാട്ടിൽ നിന്നുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു ഡിഗ്രി ക്ലാസ്സിൽ. വീട്ടിലുണ്ടാക്കുന്ന മീൻവിഭവങ്ങൾ പ്രത്യേകം ഇലയിൽ പൊതിഞ്ഞു കൊണ്ട് വരുമായിരുന്നു ഞങ്ങൾക്ക് വേണ്ടി. ചിലപ്പോൾ ഞണ്ട് പിരളൻ/ തലക്കറി / മീൻ പൊള്ളിച്ചത് / തേങ്ങാ ചിരവിയിട്ട പേരഞ്ഞിൽ തോരൻ.

ഒരിക്കലവൾ പറഞ്ഞു: " സംഗീ ഞങ്ങൾ കുട്ടനാട്ടുകാരെ ചേർത്ത് നിർത്തുന്നത് എന്താന്നറിയാവോ. മഴക്കാലത്ത് ഇരച്ചുവരുന്ന വെള്ളമാണ്, ദുരിതപെയ്ത്തിൽ കെട്ടിതിരിച്ച മുറ്റങ്ങളൊക്കെ ഒന്നാവും. ഒരു വീട്ടിലെ അടുപ്പിൽ പലവീടുകളിലേക്കുള്ള അരി വേവും. കുട്ടികളെയെല്ലാം ഒരു വീട്ടിലെ അച്ഛൻ ഒന്നിച്ചു വള്ളത്തിൽ സ്കൂളിൽ കൊണ്ട് പോവും.അതുവരെയുള്ളതൊക്കെ മറന്ന് എല്ലാവരും എല്ലാവരുടേതുമാവും. ഈ വെള്ളമില്ലെങ്കിൽ ഞങ്ങളില്ല"

തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള മഹാബലവാന്മാരായ ശക്തികളുടെ ആക്രമണം ഗോത്രകാലം മുതലേ മനുഷ്യൻ നേരിട്ടിരുന്നത് കൂടുതൽ കൂടുതൽചേർന്ന്നിന്നാണ്. പ്രസൂതിവെള്ളം തുടച്ചുകളഞ്ഞു പുറത്തെടുക്കുന്ന ഓരോ മനുഷ്യക്കുഞ്ഞിനെയും വളർത്തിയെടുക്കുന്നത് രണ്ടോമൂന്നോ പേരല്ല. ഒരു മനുഷ്യ സംഘമാണ്. സമൂഹമാണ്. ആ ബോധം ഒന്ന് മതി അടുത്ത് നിൽക്കുന്നയാൾ താൻ തന്നെയെന്ന് തിരിച്ചറിയാൻ. അവന്റെ ചിരികളെയും കരച്ചില്കളെയും മുൻവിധികളില്ലാതെ സ്വന്തമാക്കാൻ.

ദുരിത മുഖത്ത് സർവം മറന്ന് നിൽക്കുന്ന മനുഷ്യരേ,..നിങ്ങളെ ചേർത്ത് വരയ്ക്കുന്നു എന്റെ നാടിന്റെ ഭൂപടത്തെ''.