‘ശ്ശെടാ...ഇതെന്ത് കൂത്ത്. ഇനി പാതാളലത്തിലേക്ക് പോകുവഴി മാവേലിക്ക് മാവേലിക്ക് വഴിവല്ലതും തെറ്റിയതാണോ. അല്ലേലും ക്രിസ്തുമസിന് കക്ഷി വരേണ്ടതല്ലല്ലോ?’ സോഷ്യൽമീഡിയയിൽ പാറിപ്പറന്നു നടക്കുന്ന കുറച്ചു ചിത്രങ്ങൾ കണ്ട് ചിലർ ഇങ്ങനെ ചോദിച്ചതില്‍ അമ്പരക്കാനില്ല. ഓണം കഴിഞ്ഞ് ക്രിസ്തുമസ് ഇങ്ങെത്തിയിട്ടും നിരത്തിൽ സാന്തായോടൊപ്പം കറങ്ങിനടക്കുന്ന മാവേലിയെ കണ്ടതിന്റെ പേരിലുള്ള സംശയമാണ്.
കോട്ടയത്തെ ബസ് സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ, ചായക്കടയിൽ, എന്നു വേണ്ട സകലയടിങ്ങളിലും ഈ രണ്ടു പേരുമുണ്ട്. കൂട്ടൂകൂടിയും സൊറപറഞ്ഞും തമാശകൾ പങ്കുവച്ചും ഇരുവരും രംഗം കൈയ്യടക്കുകയാണ്. മാവേലി പ്രജകളെ കണ്ടു. ഇതിനിടയിൽ സാന്താക്ലോസ് സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ചിലർ അമ്പരന്നു നിന്നു. മറ്റു ചിലർ സെൽഫിയെടുത്തു.
ഓണത്തിനെത്തേണ്ട മാവേലിയെ ക്രിസ്തുമസിന് സാന്താക്ലോസിനൊപ്പം കണ്ടതിന്റെ കാരണമന്വേഷിക്കലായി പിന്നീട്. ഓണത്തിനു വരാനാകാത്തതിന്റെ സങ്കടത്തിലാണു മാവേലി എന്നറിഞ്ഞതോടെ സാന്താ കക്ഷിയെ കത്തയച്ച് കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നുവത്രേ. പ്രളയത്തിനു വരാനാകാത്തതിന്റെ സങ്കടം സാന്തായോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് തീർക്കാനാണത്രേ മാവേലിയുടെ വരവ്. മാവേലിത്തമ്പുരാനെ പ്രത്യേകം കത്തയച്ച് നമ്മുടെ സാന്താ ക്ഷണിക്കുകയായിരുന്നു. ക്ഷണിക്കേണ്ട താമസം സന്തോഷത്തോടെ മാവേലി എത്തുകയും ചെയ്തു.
മാവേലിയെ ക്ഷണിച്ചു കൊണ്ടാ സാന്താ പാതാളത്തിലേക്ക് കത്തയച്ചത് ഇങ്ങനെ;
ഡിയർ മാവേലി..
അല്ലേൽ വേണ്ട.. നമുക്കിടയിൽ എന്തിനാ ബ്രോ ഒരു ഫോർമാലിറ്റി..??
ചങ്കെ മാവൂ ഇത് ഞാനാണ് സാന്റാ..
ഓർമ്മയുണ്ടോ?.. എങ്ങനെ ഓർമ കാണാൻ ആണ്.. അല്ലേലും നീ വരുമ്പോ ഞാൻ ഉണ്ടാവില്ല.. ഞാൻ വരുമ്പോ നീ പോയിട്ടും ഉണ്ടാകും..
ഇത്തവണ അത് പറ്റുകേല.. ഞാൻ വരുമ്പോൾ നീയും ഉണ്ടാവണം കൂടെ.. യേശു ദേവൻ എന്നോട് പറഞ്ഞു, മാവൂനു വെള്ളപൊക്കം ആയതുകൊണ്ട് കേരളത്തിൽ ഓണത്തിന് വരാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് നല്ല വിഷമത്തിലാണ് ബ്രോ എന്നും.. ബ്രോ വിഷമത്തിൽ ഇരുന്നാൽ ഞാൻ എങ്ങനെയാ ക്രിസ്തുമസ് കൊണ്ടാടുന്നെ?? നമ്മുടെ കേരളമല്ലേ.. നമുക്കൊന്നിച്ചു പോവാം ഇത്തവണ ക്രിസ്തുമസിന്..
പറ്റില്ലെന്ന് പറയരുത്.. വെള്ളപ്പൊക്കത്തിൽ ചങ്കുവിരിച്ചു കരകയറിയ നമ്മുടെ സഹോദരങ്ങളെ കാണാൻ നമുക്ക് ഒന്നിച്ചു പോണം.. നിന്റെ വരവ് അവർ ആഗ്രഹിക്കുന്നുണ്ട് മാവൂ ബ്രോ.. അതുകൊണ്ട് അടുത്ത വണ്ടിപിടിച്ചു ബ്രോ ഇങ്ങു വാ.. ഞാൻ കാത്തിരിക്കും.. ഇവിടെത്തുമ്പോ ഞാൻ നേരിട്ടുവന്നു കൂട്ടിക്കൊണ്ടുവരാം.. കോട്ടയം ബസ് സ്റ്റാൻഡിൽ ഞാനുണ്ടാകും.. എത്തിയേക്കണം.. ഈ ക്രിസ്തുമസ് നമ്മളൊന്നിച്ചു വേണം.. ദൈവഹിതം നടക്കട്ടെ.. സ്നേഹത്തോടെ സാന്റാ...
സാന്താ ആൻഡ് മാവേലി ഇൻ ടൗൺ; ഇരുവരും വന്ന വഴി
ഒരു സേവ് ദ് ഡേറ്റ് വിഡിയോയുടെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു ഈ സാന്താ–മാവേലി പരീക്ഷണം. വെഡ്ഡിങ് വിഡിയോകളിലൂടെ പ്രശസ്തമായ കോട്ടയത്തെ ട്യൂസ് ഡേ ലൈറ്റ്സ് ആണ് ഈ വെറൈറ്റി ആശയത്തിനു പിന്നിൽ. നഗരപ്രദക്ഷിണം കഴിയുന്ന ആ ദിവസത്തിനൊടുവിൽ സാന്ത മാവേലിക്കും സമ്മാനം നൽകും. ഒരു വിവാഹക്ഷണക്കത്ത്. സാന്താ തന്റെ മുഖമൂടി മാറ്റുമ്പോൾ ഒരു പെൺകുട്ടി നിൽക്കുന്നു.
ഓണത്തിനു മാവേലിക്കു വരാൻ പറ്റാത്തതിന്റെ സങ്കടത്തിൽ കത്തയച്ചതാണെന്നും തന്റെ വിവാഹത്തിനു മാവേലി എന്തായാലും വരണമെന്നും പെൺകുട്ടി പറയുന്നു. എന്നാൽ നിങ്ങളുടെ വിവാഹം ഞാനില്ലെങ്കിലും മനോഹരമായി നടക്കുമെന്ന് അനുഗ്രഹിച്ച് പ്രളയദിനത്തിൽ പ്രജകളുടെ രക്ഷകരായ കടലിന്റെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും നന്ദി അറിയിക്കാനുമായി മാവേലി പോവുകയാണ്. ഈ കാഴ്ച കണ്ടു മനസ്സു നിറഞ്ഞ് നിൽക്കുന്ന കടൽതീരത്തു വധുവും വരനും.
കോട്ടയം സ്വദേശി അർജുന്റെയും തൃശ്ശൂർ സ്വദേശിനിയായ ആന്‍സിയുടേയും വിവാഹത്തിനു മുന്നോടിയായാണു സാന്തയും മാവേലിയും ഒന്നിച്ചിറങ്ങിയത്. ജനുവരി 9ന് ആണ് ഇവരുടെ വിവാഹം. കെഎസ്ആർടിസി ബസ് സ്റ്റാന്റിലും സ്കൂളിലും ട്യൂസ് ഡേ ലൈറ്റ്സ് നടത്തിയ വിവാഹ ഫോട്ടോഷൂട്ട് നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. ട്യൂസ് ഡേ ലൈറ്റ്സ് ഉടമ അർജുൻ ആണ് ഈ ആശയത്തിനു പിന്നിൽ. പ്രളയത്തിന്റെ ദൃശ്യങ്ങൾ കൂടി സേവ് ദ് ഡേറ്റ് വിഡിയോയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് അർജുൻ പറഞ്ഞു.
സാന്താക്ലോസും മാവേലിയും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങൾക്കൊപ്പം കോട്ടയത്തിന്റെ ഹൃദയം തൊട്ടറിയുന്ന ഈ വെഡ്ഡിങ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇനി മനോഹരമായ ഒരു സേവ് ദ് ഡേറ്റ് വിഡിയോക്കു വേണ്ടി കാത്തിരിക്കാം.
പ്യുവർ വെജിറ്റേറിയനും യോഗയും; അഭിനയ ജീവിതത്തിന്റെ 25 – ാം വയസ്സിലും ശരത് ‘നിത്യഹരിത നായകൻ’
‘തുമ്മിയാലും തുറിച്ചു നോക്കിയാലും ഹർത്താൽ’; നേതാക്കൻമാരുടെ തലയിൽ ‘ലൈറ്റ്തെളിക്കാൻ’ അവരിറങ്ങുന്നു