മകള്‍ വൈഗയെ കളമശേരി മുട്ടാർ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനു മോഹനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. സനുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു പൊലീസിനു മൊഴി നല്‍കി. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സനു വിശദീകരിച്ചു. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
മരിച്ചെന്നു കരുതി പുഴയിലെറിഞ്ഞു; നടുക്കും മൊഴി
'മകളെ ചേർത്ത് നിർത്തി ശ്വാസം മുട്ടിച്ചു, മൂക്കിൽ നിന്ന് രക്തം വന്നു: മരിച്ചെന്ന് കരുതി'- സനു മോഹൻ പൊലീസിന് നൽകിയ മൊഴി നടക്കുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടർന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോൾ കുട്ടി കരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയിൽ ഉപേക്ഷിച്ചത്.
എന്നാൽ കുട്ടി മരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരിൽ എത്തിയശേഷമാണ് മകൾ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തിൽ വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് നൽകിയ മൊഴിയിൽ സനു മോഹൻ പറയുന്നു.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽ വച്ച് പൊലീസ് പിടികൂടിയത്.