Wednesday 19 February 2020 03:44 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളേയും കൊല്ലില്ലെന്ന് എന്താ ഉറപ്പ്, അവളെ തൂക്കിക്കൊല്ലണം’; നെഞ്ചുപൊട്ടി ശരണ്യയുടെ അച്ഛൻ

kannur-baby-death

മക്കളെ ഉയിരായി സ്നേഹിക്കുന്ന എല്ലാ അമ്മമാരും ഇന്നൊരു പെണ്ണിനു മേൽ ശാപവാക്കുകൾ പൊഴിക്കുകയാണ്. ജന്മം നൽകിയ കുഞ്ഞിനെ മരണത്തിനെറിഞ്ഞു കൊടുത്ത ക്രൂരയായ ആ സ്ത്രീയെ ഓർത്ത് ലജ്ജിക്കുകയാണ്. വിയാനെന്ന ഒരു വയസുകാരന്റെ പുഞ്ചിരി മനസുകളിൽ വേദനയായി പടരുമ്പോൾ ചങ്കുപൊള്ളുന്ന ഒരാൾ കൂടിയുണ്ട്. വിയാന്റെ കൊഞ്ചിച്ചിരി കണ്ട് കൊതിതീരാത്ത മുത്തശ്ശൻ വത്സരാജ്. മരണവാർത്ത അറിഞ്ഞപാടെ ഹൃദയം തകർന്ന ഈ മനുഷ്യൻ ആ ക്രൂരതയോട് അതിവൈകാരികമായാണ് പ്രതികരിച്ചതും. കണ്ണില്ലാത്ത ക്രൂരത നടപ്പാക്കിയത് തന്റെ മകളാണെന്ന വേദന പങ്കുവയ്ക്കുന്നതായിരുന്നു വത്സരാജിന്റെ പ്രതികരണം. പൊന്നുമോനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്നാണ് ശരണ്യയുടെ അച്ഛൻ വത്സരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

കുഞ്ഞിനെ കൊന്നവൾ നാളെ ഞങ്ങളേയും കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്. അവളെ തൂക്കിക്കൊല്ലാനാണ് തീരുമാനമെങ്കിൽ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ ചേട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് തകർന്നാണ് ഈ പറയുന്നത്."

ഇതു പോലൊരു പെണ്ണ് ഇനി ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല. അവൾക്ക് എത്രത്തോളം ശിക്ഷ കിട്ടുമോ അത്രത്തോളം കിട്ടട്ടേ. അതിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. കടലിൽ പണിയെടുത്താണ് അവളെ പൊന്നുപോലെ വളർത്തിയത്. എന്നിട്ടാണ് ഈ ക്രൂരത കാട്ടിയത്. അത്രയും വലിയ ശിക്ഷ കിട്ടണം– വത്സരാജ് പറയുന്നു.