Friday 22 February 2019 10:13 AM IST : By സ്വന്തം ലേഖകൻ

രോഗിയായ ഉമ്മയ്ക്ക് കൂട്ടിരിക്കാൻ രാത്രി ആശുപത്രിയിലേക്ക്; യാത്രയിൽ ആറാം ക്ലാസ്സുകാരന് കൈത്താങ്ങായത് പൊലീസ്!

satheeshan0775e3

രാത്രി ഏഴിന് വഴിയോരത്ത് തോളിൽ സ്കൂൾ ബാഗും കയ്യിൽ സഞ്ചിയുമായി നിന്ന ആറാം ക്ലാസ് വിദ്യാർഥിയെ കരുതലോടെ ചേർത്തുപിടിച്ച് കേരളാ പൊലീസ്. ചികിത്സയിൽ കഴിയുന്ന ഉമ്മയെ പരിചരിക്കാൻ രാത്രി ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു വിദ്യാർത്ഥി. എന്നാൽ റോഡിൽ പകച്ചുനിന്ന കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു പൊലീസ്‌. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. കാക്കിയ്ക്കുള്ളിലെ നന്മയെ അഭിനന്ദിച്ച് സതീശൻ എന്ന വ്യക്തിയിട്ട ഫെയ്സ്ബുക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

സതീശൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

കാഞ്ഞങ്ങാട് പൊലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്നലെ സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ സ്കൂൾ ബാഗും, കൈയ്യിൽ ഒരു സഞ്ചിയും തൂക്കി ഒരു സ്കൂൾ വിദ്യാർഥി നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങൾ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാൻ പോകുകയാണെന്നുമാണ് പറഞ്ഞത്.

വാപ്പയില്ലേ എന്ന് ചോദിച്ചപ്പോൾ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വീട്ടിൽ വേറെ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു. അവനെ പോലീസുകാർ സ്നേഹപൂർവ്വം പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി. ആറാം ക്ലാസിലാണ് അവൻ പഠിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. 

പിന്നെ അവർ അവനെ ബൈക്കിൽ ജില്ലാശുപത്രിയിൽ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങൾ അറിയാനും വേണ്ടി ജില്ലാ ആശുപത്രിയിൽ പോയി. നമ്മൾ പൊലീസുകാരുടെ കുറ്റങ്ങൾ മാത്രം കാണുന്നവരാണ് അതിനിടയിൽ ഇതുപോലുള്ള കാര്യങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല.

satheeshan086432