സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ വിഷം ചേർത്ത് വിദ്യാർത്ഥികളെ കൊല്ലാൻ ശ്രമിച്ച ഏഴാം ക്ലാസുകാരി അറസ്റ്റിലായി. ഖൊരക്പൂരിലെ ബൗലിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സഹോദരന്‍റെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു പെണ്‍കുട്ടിയുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറയുന്നു. ഇതേ സ്കൂളിൽ തന്നെ പഠിച്ചിരുന്ന പെൺകുട്ടിയുടെ സഹോദരൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റാരോപിതനായ അതേ സ്കൂളിൽ പഠിച്ചിരുന്ന അഞ്ചാം ക്ലാസുകാരൻ ഇപ്പോൾ ജുവനൈൽ ഹോമിലാണ്.
പ്രതികാരമായി സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും കൊലപ്പെടുത്താനായിരുന്നു പെൺകുട്ടിയുടെ ശ്രമം. സ്കൂളിലെ പാചകക്കാരിയാണ് പെൺകുട്ടി അടുക്കളയിലേക്ക് പോയത് ആദ്യം കണ്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പാചകക്കാരിയുടെ സഹായത്തോടെ പെൺകുട്ടിയെ അടുക്കളയിൽ പൂട്ടിയിട്ട് ഇവർ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയയിരുന്നു. ഇദ്ദേഹമാണ് പൊലീസിനെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും വിവരമറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പെൺകുട്ടിയുടെ അമ്മയെ മർദ്ദിച്ചു. പൊലീസെത്തി പെൺകുട്ടിയെയും അമ്മയെയും അറസ്റ്റ് ചെയ്തു.