എഴുപതാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ കണ്മണിയ്ക്ക് ജന്‍മം നല്‍കി ജുവൻബെൻ റബാരി. ഗുജറാത്ത് സ്വദേശികളായ ജുവൻബെൻ റബാരിയുടെയും ഭർത്താവ് മാൽധാരിയുടെയും ജീവിതാഭിലാഷമായിരുന്നു ഒരു കുഞ്ഞ് വേണം എന്നുള്ളത്. ചികിത്സിച്ച ഡോക്ടർമാരെ പോലും അമ്പരപ്പിച്ചാണ് എഴുപതാമത്തെ വയസ്സിൽ ജുവൻബെൻ അമ്മയായത്. അപൂർവങ്ങളിൽ അപൂർവമായ സംഭവം എന്നാണ് ജുവൻബെന്നിനെ ചികിൽസിച്ച ഡോക്ടർ നരേഷ് ബാനുശാലി വിശേഷിപ്പിച്ചത്.
ഈ പ്രായത്തിൽ പ്രസവം സാധ്യമല്ലെന്ന് പറഞ്ഞ് ഡോക്ടർമാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജുവൻബെൻ വഴങ്ങിയില്ല. ഒടുവിൽ ഡോക്ടർമാർ പരീക്ഷണത്തിന് തയാറാവുകയായിരുന്നു. ഐവിഎഫിലൂടെ ആരോഗ്യകരമായ ഗര്‍ഭപാത്രമുള്ള ഏതൊരു സ്ത്രീയ്ക്കും ഗർഭിണിയാകാൻ സാധിക്കും. ഐവിഎഫ് ചികിൽസയിലൂടെ ഈ മാസം ആദ്യമാണ് ജുവൻബെൻ ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75 വയസ്സുകാരനായ മാൽധാരിയും ഭാര്യ ജുവൻബെനും താമസിക്കുന്നത്.