Tuesday 08 October 2019 09:47 AM IST : By സ്വന്തം ലേഖകൻ

‘പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത് പിഞ്ചുകുഞ്ഞായതിനാൽ; അന്ത്യചുംബനത്തിന് പുറകിൽ കൃത്യമായ പ്ളാൻ’; ഷാജു പറയുന്നു

shaju-reveals

കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭർത്താവ് ഷാജു. ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാൽ ഒരു വർഷം കഴിഞ്ഞേ സാധിക്കൂ എന്ന് താൻ പറഞ്ഞു. പിഞ്ചുകുഞ്ഞായതിനാലാണ് പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്. ജോളിയുടെ ഉന്നതബന്ധങ്ങൾ പലരിൽ നിന്നായി കേട്ടിരുന്നു. എന്നാൽ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല. ജോളിയുടെ മൊബൈലിൽ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു.

ഗർഭഛിദ്രം നടത്തിയതായി അറിവില്ല. ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. എന്നാൽ ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നു. ചില പ്രശ്നങ്ങളുണ്ട് എന്നു മാത്രമേ തന്നോടു പറഞ്ഞിട്ടുള്ളൂ. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. താനും കൂടെപ്പോകാറുണ്ട്. തന്നെ വിവാഹം കഴിക്കാൻ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ ആ അന്ത്യചുംബനഫോട്ടോയെന്നും ഷാജു മനോരമ ന്യൂസിനോടു പറഞ്ഞു.

അന്വേഷണം ഇടുക്കിയിലേക്കും

കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും വ്യാപിപ്പിച്ച്‌  അന്വേഷണ സംഘം. മാതാപിതാക്കളും  സഹോദരങ്ങളും  കുറ്റകൃത്യത്തിന് സഹായിച്ചോ എന്ന്  പരിശോധിച്ച് വരികയാണ്.  സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നു മകൾ പറഞ്ഞിരുന്നെന്നു ജോളിയുടെ പിതാവ് പറഞ്ഞു.

ഇടുക്കി കട്ടപ്പന വാഴവരയിലെ ചോറ്റയിൽ തറവാട്ടുവീട്ടിലാണ് ജോളി വളർന്നത്. നാല് വർഷം മുൻപ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടിൽ നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളിൽ അഞ്ചാമത്തെ മകളാണ് ജോളി. കേസിൽ ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരങ്ങളുടെയും,  ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവിന്റെയുമെല്ലാം  പങ്കിനെപ്പറ്റി  അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ  ഇവരെ ചോദ്യം ചെയ്യും. തുടർ മരണങ്ങളിൽ സംശയം തോന്നിയിട്ടില്ലെന്നും, മകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ്.

രണ്ട് മാസം മുൻപ് ജോളി അനുജൻ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും സന്ദർശിച്ചിരുന്നു. കട്ടപ്പനയിലെ പ്രബല കുടുംബത്തിലെ അംഗമായ ജോളിക്ക് കുറ്റകൃത്യത്തിന് സ്വന്തം കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

more...

Tags:
  • Spotlight