വാഹനാപകടത്തിൽ മരണമടഞ്ഞ എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളജിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെയും ഷിൽനയുടെയും ഇരട്ടക്കുഞ്ഞുങ്ങള്‍ നിയയും നിമയും സ്കൂളിലേക്ക്.. പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഡോ. ഷൈജസ് നായർ. സുധാകരന്റെ മരണശേഷം ഐവിഎഫ് ചികിൽസ വഴിയാണ് ഷിൽന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്.
കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. സുധാകരന്റെ മരണശേഷം പലരുടെയും എതിർപ്പുകൾ മറികടന്നാണ് ഷിൽന ചികിത്സയ്ക്ക് ഒരുങ്ങിയതും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതും. ഡോ. ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികിൽസ നടത്തിയത്.
ഡോ. ഷൈജസ് പങ്കുവച്ച കുറിപ്പ് വായിക്കാം;
നിയയും നിമയും അങ്ങനെ സ്കൂളിലേക്ക്....
ഈ ചിത്രം കാണുമ്പോൾ ഉള്ള സന്തോഷം, പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മേലെയാണ്..
മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഷിൽനയും കുടുംബവും ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ ഒരു യാത്രയാണ് ഇത്.
ഇവിടം വരെയുള്ള യാത്രയിൽ ഇവരോടൊപ്പം ഒരു താങ്ങായി, തണലായി നിൽക്കാൻ കഴിഞ്ഞത് ഒരു നിമിത്തമായും, ദൈവത്തിന്റെ അനുഗ്രഹമായും കരുതുന്നു. ഞങ്ങളുടെ ടീമിന്റെ പ്രാർത്ഥന എന്നുമുണ്ട്, ഈ കുഞ്ഞുങ്ങളുടെയും, ഷിൽനയുടെയും, അവരുടെ കുടുംബത്തിന്റെ കൂടെയും.