തെറ്റിദ്ധാരണകളുടേയും അബദ്ധപഞ്ചാംഗങ്ങളുടേയും കേന്ദ്രങ്ങളാണ് സോഷ്യൽ മീഡിയ. ജീവിച്ചിരിക്കുന്നവരെ പോലും മരിപ്പിച്ചും കേട്ടുകേൾവിയില്ലാത്ത വസ്തുതകൾ പ്രചരിപ്പിച്ചും ഉൾപ്പുളകം കൊള്ളുന്നവരാണ് ഒട്ടുമിക്ക സൈബർ ചേട്ടൻമാരും. കെട്ടുകഥകളുടെ നിരയിലേക്ക് ഇപ്പോഴിതാ പുതിയൊരെണ്ണം കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. ജിന്ന് സുന്നത്ത് നടത്തി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ നിന്നുമാണ് അബദ്ധ പ്രചാരണങ്ങളുടെ തുടക്കം. ഇപ്പോഴിതാ സാമാന്യബുദ്ധിക്ക് നിരക്കാത്ത പ്രചാരണങ്ങൾക്കെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ഫെയ്സ്ബുക്കിലൂടെയാണ് ഷിംനയുടെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപിൽ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോർക്ക് മനസ്സിലാവും.
സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാൻ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.
ഇനി കുട്ടി വലുതാകുമ്പോ "നിന്റേത് കാണാൻ ഇനി ലോകത്താരും ബാക്കിയില്ല" എന്ന് കൂടി കേൾപ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !