Tuesday 09 August 2022 02:18 PM IST : By സാദിഖ് കാവിൽ

രാജ്കുമാറിന്റെ ചിതാഭസ്മവുമായി സിജോ ദുബായിൽ, നാട്ടിലെത്തിക്കാനാകാതെ അനുഭവിക്കുന്നത് കഠിന നോവ്; അച്ഛനു വേണ്ടി കല്ലറയൊരുക്കി കാത്ത് മക്കൾ

sijo-grave446789

തന്നെപ്പോലെ അനാഥത്വത്തിന്റെ കയ്പുനീർ കുടിച്ചുവളർന്ന ഒരാളാണു ദുബായിൽ കോവിഡ്19 ബാധിച്ചു മരിച്ചിരിക്കുന്നത്. കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പൻ(44). ഇയാളുടെ അനാഥരായ മക്കൾക്കു പിതാവിന്റെ ചിതാഭസ്മമെങ്കിലും അവസാനമായി കാണണമെന്ന ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കാൻ അതുപോലൊരു അനാഥാലയത്തിൽ വളർന്ന താനല്ലാതെ മറ്റാരാണ് ഉള്ളത്?.  സിഎംഎസ് ചിൽഡ്രൻസ് ഹോം അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ടു ദുബായ് അൽഖൂസിൽ ജോലി ചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോള്‍ ചിന്തിച്ചത് ഇതൊക്കെയായിരുന്നു. അധികൃതരുമായി ബന്ധപ്പെട്ടു ചിതാഭസ്മം കൈക്കലാക്കിയെങ്കിലും അതു നാട്ടിലെത്തിക്കാനാകാതെ കഴിഞ്ഞ രണ്ടു വർഷമായി കഠിനമായി നോവനുഭവിക്കുകയാണ് ഈ യുവാവ്. ചിതാഭസ്മം ആ മക്കളുടെ കൈകളിലെത്തിക്കാതെ തനിക്കു സ്വസ്ഥമായി ഉറങ്ങാനാവില്ലെന്ന് ഇദ്ദേഹം പറയുന്നു. 

അനാഥത്വത്തിന്റെ നോവറിഞ്ഞവർ

മാവേലിക്കര കുറുത്തികാട് സിഎംഎസ് ചിൽഡ്രൻസ് ഹോമിലാണ് 12–ാം  വയസ്സ് മുതൽ സിജോ പോൾ വളർന്നത്. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതാണ് ഇവിടെയെത്താൻ കാരണം. ഏഴാം ക്ലാസ് മുതൽ വിഎച്ച്എസ്‌സി വരെ ചുനക്കര ഗവ.ഹൈസ്കൂളിൽ പഠിച്ചു. തുടർന്ന് ഊട്ടി കൂണൂരിൽ കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ഡിപ്ലോമ കരസ്ഥമാക്കി. രണ്ടു വർഷം ചെന്നൈയിൽ ജോലി ചെയ്ത ശേഷം ആറു വർഷം മുൻപ് യുഎഇയിലെത്തി. ദെയ്റ സിറ്റി സെന്ററിനടുത്തുള്ള സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പിന്നീട് അതു നഷ്ടപ്പെട്ടു. 

മഹാമാരി ലോകത്താകമാനം താണ്ഡവമാടുന്ന കാലം. ആ സമയത്താണ് അജ്മാനിൽ ജോലി ചെയ്തിരുന്ന രാജ് കുമാർ തങ്കപ്പൻ കോവിഡ് ബാധിച്ചു മരിക്കുന്നത്. 2020 മേയ് 14ന്. നമ്മുടെ സഹോദരൻ തമിഴ്നാട് കന്യാകുമാരി സ്വദേശി രാജ് കുമാർ തങ്കപ്പൻ അജ്മാനിൽ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചു നാൾ മുൻപാണു നാട്ടിൽ അപകടത്തിൽ മരിച്ചത്. ദമ്പതികൾക്കു രണ്ടു മക്കളാണുള്ളത്. അവര്‍ക്കു പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്നുണ്ട്. യുഎഇയിലുള്ള സിഎംഎസ് സഹോദരന്മാർ ആരെങ്കിലും ഇതിനു മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു– ഇത്തരമൊരു സന്ദേശം ഗ്രൂപ്പിൽ കണ്ടതു മുതൽ സിജോയുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. രാജ് കുമാർ തങ്കപ്പന്റെ സ്ഥാനത്തു താനായിരുന്നെങ്കിൽ ഇതുപോലെ സംഭവിക്കുമായിരുന്നല്ലോ എന്നോർത്ത് ഏറെ വിഷമിച്ചു. അങ്ങനെയാണ് അധികൃതരുമായി ബന്ധപ്പെടുന്നത്.

അൽ ഐനിലായിരുന്നു രാജ്കുമാർ തങ്കപ്പന്റെ മൃതദേഹം ദഹിപ്പിച്ചത്. നാട്ടില്‍ നിന്ന് മതിയായ രേഖകൾ വരുത്തിച്ച് അവ സമർപ്പിച്ച് ചിതാഭസ്മം അജ്മാൻ ഖലീഫ ആശുപത്രിയിൽ നിന്ന് സിജോ  കൈപ്പറ്റി. താൻ തന്നെ നേരിട്ട് ചിതാ ഭസ്മം നാട്ടിലേക്കു കൊണ്ടു പോകാനായിരുന്നു തീരുമാനിച്ചിരുന്നതെന്നു സിജോ പറഞ്ഞു. പക്ഷേ, അതിനു മൃതദേഹം കൊണ്ടുപോകുന്നതു പോലെ തന്നെ കടമ്പകൾ ഏറെ കടക്കാനുണ്ടായിരുന്നു.

ഇതേ സമയത്തായിരുന്നു, സിജോ നേരത്തെ ചെന്നൈയിൽ ജോലി ചെയ്തിരുന്ന കമ്പനി ദുബായിൽ ശാഖ തുടങ്ങുന്നത്. അവിടെ ജോലി ലഭിക്കുകയും ചെയ്തതോടെ നാട്ടിലേക്കുള്ള യാത്രയും നീണ്ടു. ഭാര്യയും മകളും ദുബായിലെത്തിയതോടെ അത് അനിശ്ചിതമായി നീണ്ടു. ചിതാഭസ്മം ഭാര്യ പോലുമറിയാതെ സിജോ ചെറിയൊരു ബോക്സിലാക്കി തുണി കൊണ്ടു പൊതിഞ്ഞു തന്റെ ഫ്ലാറ്റിൽ സൂക്ഷിച്ചു. ഒൻപത് മാസം മുൻപ് ഭാര്യയും മകളും തിരിച്ചുപോയി. പക്ഷേ, ചിതാഭസ്മം അവരെ ഏൽപിക്കാൻ പോലും സാധിച്ചില്ല. 

കുടുംബം പോയതോടെ ബാച്ചിലേഴ്സ് മുറിയിലേക്കു താമസം മാറ്റി. സഹമുറിയന്മാരോടു പോലും തന്റെ കൈയിൽ അജ്ഞാത സുഹൃത്തിന്റെ ചിതാഭസ്മമുണ്ടെന്നു പറയാനുള്ള ധൈര്യം സിജോയ്ക്കില്ലായിരുന്നു. പിന്നീട്, ഒരു മുറിയിലേക്കു താമസം മാറിയപ്പോഴും ചിതാഭസ്മം സൂക്ഷിച്ചിടത്താണ് താൻ ഒറ്റയ്ക്കു കഴിയുന്നതെന്ന ചിന്ത അലട്ടിയില്ല. ആ മക്കളുടെ കണ്ണീരോടെയുള്ള കാത്തിരിപ്പിനു മുന്നിൽ അത്തരം ഭയത്തിനൊന്നും സ്ഥാനമില്ലെന്നു സിജോ പറയുന്നു.

കല്ലറയൊരുക്കി കാത്തിരിക്കുന്നു...

കന്യാകുമാരിയിലെ വീട്ടിൽ പ്രതീകാത്മക കല്ലറ നിർമിച്ചു രാജ് കുമാർ തങ്കപ്പന്റെ മക്കളും ബന്ധുക്കളും പ്രാർഥനയാൽ കഴിയുന്നു. അവിടെ തങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ ചിതാഭസ്മം അടക്കം ചെയ്യണമെന്നാണ് എംഎസ്‌സി പൂർത്തിയാക്കി ബിഎഡിനു ചേരാൻ നിൽക്കുന്ന മകളുടെയും ഇലക്ട്രിക്കൽ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ മകന്റെയും ആഗ്രഹം. അത് ഏതു വിധേനയും സാധിച്ചുകൊടുക്കുമെന്നു തന്നെയാണു സിജോ പോളിന്റെ ഉറച്ച വിശ്വാസം. 

അതിന് യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും സഹായിക്കുമെന്നും സാമൂഹിക പ്രവർത്തകർ വഴി തെളിയിക്കുമെന്നുമാണ് പ്രതീക്ഷ. ഫോൺ: +971 56 592 3391.

more gulf news...

Tags:
  • Spotlight