Tuesday 18 June 2019 09:32 AM IST : By സ്വന്തം ലേഖകൻ

കഴുത്തിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് സിനി! തിരഞ്ഞെത്തിയ തൊഴിലാളികൾ ആ ഒറ്റമുറി വീട്ടിൽ കണ്ടത്

sini

തങ്ങൾക്കൊപ്പം രാവിലെ പണിക്ക് ഇറങ്ങിയ സിനി  ഭക്ഷണത്തിനായി വീട്ടിൽ പോയ ഉടൻ ദാരുണമായി കൊലചെയ്യപ്പെട്ടത് ഉൾക്കൊള്ളാൻ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്ടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 10ന് പ്രഭാത ഭക്ഷണത്തിനായി എല്ലാവരും പിരിഞ്ഞപ്പോഴാണ് സിനിയും സമീപത്തെ തന്റെ ഒറ്റമുറി വീട്ടിലേയ്ക്ക് പോയത്. പതിവ് സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനാൽ അന്വേഷിച്ച് എത്തിയ സഹപ്രവർത്തകരാണ് കഴുത്തിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടന്ന സിനിയെ കണ്ടത്.   ഭക്ഷണം കഴിച്ച് കൊണ്ടിരക്കവേയാണ് അക്രമം ഉണ്ടായതെന്ന് കരുതുന്നു.  മുറിയിൽ ഭക്ഷണ അവശിഷ്ടങ്ങളും പാത്രങ്ങളും  ചിതറി കിടക്കുന്നുണ്ട്.

ഉടൻ തൊഴിലുറപ്പ് ജോലിക്കാരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസി നെടുമല ദേവസ്യയും (50) തൊഴിലുറപ്പ് തൊഴിലാളിയാണ്.  ഇയാളും ഇന്നലെ തൊഴിലുറപ്പ് പണിക്ക് സിനിയൊടൊപ്പം ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം ദേവസ്യയും തൊഴിലുറപ്പ് സൈറ്റിൽ തിരിച്ചെത്തിയിട്ടില്ല.  ദേവസ്യയുടെ സഹോദരിയുടെ മകനാണ് മരിച്ച സിനിയുടെ ഭർത്താവ് ബൈജു.  പൊലീസ് കസ്റ്റഡിയിലുള്ള ദേവസ്യയെ  ഇന്നലെ വൈകിട്ട് സംഭവ സ്ഥലത്തെത്ത്  എത്തിച്ചിരുന്നു.

അടുത്ത ബന്ധുക്കളായ ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. തോൽപെട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത് കഴിഞ്ഞ മാസമാണ്. പുൽപള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ ഒരാളെ വെടിവച്ച് കൊന്നിട്ടും ഏറെ നാളായിട്ടില്ല. ശരീരത്തില്‍ സ്ഫോടകവസ്തു കെട്ടിയെത്തി വീട്ടിലെത്തിയ യുവാവ് സ്ഫോടകവസ്തുവിനു തീകൊളുത്തി യുവതിയെ കൊലപ്പെടുത്തിയതും അടുത്തിടെയാണ്. സംഭവത്തില്‍ യുവാവും കൊല്ലപ്പെട്ടു. കൊച്ചു ജില്ലയായ വയനാട്ടിൽ കൊലപാതകങ്ങൾ ഏറുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.