Saturday 07 May 2022 03:59 PM IST

പന്ത്രണ്ടു പെൺമക്കളുടെ അമ്മ; പ്രസവിക്കാതെ അമ്മയായ സിസ്റ്റർ അമ്മിണി, മാതൃദിന ഫീച്ചർ

V R Jyothish

Chief Sub Editor

sister-ammini-mother-of-twelve-girls-angel സിസ്റ്റർ അമ്മിണി, ഫോട്ടോ: ഹരികൃഷ്ണൻ

ഇതൊരു അമ്മയുടെ കഥയാണ്. പെണ്ണായി പിറന്നു എന്ന കാരണത്താൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചു കേട്ടപ്പോൾ മനസ്സു കൊണ്ട് അവരുടെ അമ്മയായ പത്തനംതിട്ട മന്ദമരുതി സ്വദേശി സിസ്റ്റർ അമ്മിണിയുടെ കഥ. ആ അമ്മ മനസ്സിന്റെ ചൂടിൽ ജീവനിലേക്കും ജീവിതത്തിലേക്കും പറന്നുയർന്ന 12 മാലാഖക്കുഞ്ഞുങ്ങളുടെ കഥ. പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് അടുത്തു തലച്ചിറയിലുള്ള കാർമെൽ മേഴ്സി ഹോമിലേക്ക് നമുക്ക് പോകാം...

അമ്മിണി, സിസ്റ്റർ അമ്മിണിയാകുന്നു

റാന്നിക്ക് അടുത്ത് മന്ദമരുതിയിൽ കാഞ്ഞിരത്തുംമൂട് കെ. സി. ഉമ്മന്റെയും ഏലിയാമ്മയുടെയും മകൾ അമ്മിണി. പതിനഞ്ചാം വയസ്സിൽ മാരകരോഗം ബാധിച്ച് മരണത്തിന് അരികിലേക്കു പോയ അമ്മിണി ജീവിതത്തിലേക്കു മടങ്ങിവന്നപ്പോൾ ഒരു തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുന്നു. ദൈവത്തിനുവേണ്ടി മനുഷ്യർക്കിടയിൽ പ്രവർത്തിക്കും. അങ്ങനെ മാർത്തോമാ സഭയുടെ കീഴിൽ ദൈവവേലയ്ക്കായി അമ്മിണി പുറപ്പെട്ടു. ആ യാത്ര ചെന്നുനിന്നത് ജീവിതയാഥാർഥ്യങ്ങളുടെ പെരുവഴിയിലേക്കായിരുന്നു.

സുവിശേഷപ്രചാരകയായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ആ യാത്രയ്ക്കിടയിലാണ് ഒരു സംഭവമുണ്ടാകുന്നത്. സുവിശേഷത്തിന്റെ ഭാഗമായി സിസ്റ്റർ അന്ന് ഉസലംപെട്ടിയിലായിരുന്നു. പ്രസംഗം കഴിഞ്ഞ് ഒരു വീട്ടിൽ വിശ്രമിക്കുമ്പോൾ അവിടെയുള്ള ചില സന്നദ്ധപ്രവർത്തകർ സിസ്റ്ററെ കാണാനെത്തി. അവർ പറഞ്ഞത് ജനിച്ചുവീഴുന്ന പെൺകുഞ്ഞുങ്ങളെ ദാരുണമായി കൊല ചെയ്യുന്ന ഉസലംപെട്ടിയെക്കുറിച്ചാണ്. പെണ്ണായതിന്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊല ചെയ്യുന്ന നവജാതശിശുക്കളെക്കുറിച്ചോർത്തപ്പോൾ സിസ്റ്റർക്ക് ഉറക്കമില്ലാതായി.

‘ആ കുഞ്ഞുങ്ങളെ എനിക്കു തരൂ.... ഞാനവരെ പൊന്നുപോലെ വളർത്താം.’ വന്നവരോടായി സിസ്റ്റർ പറഞ്ഞു. സിസ്റ്റർ അങ്ങനെ പറഞ്ഞുപോയതാണ്. കുഞ്ഞുങ്ങളെ എങ്ങനെയാണു വളർത്തേണ്ടത് എന്ന് അവർക്ക് അറിയില്ല. സഹായത്തിനായി ആരുമില്ല. അതിനുള്ള സാമ്പത്തികവുമില്ല.

എന്നാൽ നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉസലംപെട്ടിയിൽ നിന്ന് ആദ്യ വിളി വന്നു. ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. ജനിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. സിസ്റ്റർ വന്നുകൊണ്ടു പോയില്ലെങ്കിൽ ഈ കുഞ്ഞിനെയും അവർ കുഴിച്ചുമൂടും.

ആ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ അമ്മിണി സിസ്റ്റർ പുറപ്പെട്ടു. ജനിച്ചു പതിനെട്ടു മണിക്കൂർ മാത്രം കഴിഞ്ഞ ആ മുഖത്ത് മാലാഖമാർ നൃത്തം ചെയ്യുന്നത് സിസ്റ്റർ കണ്ടു. ആ കുഞ്ഞിനെ മാറോടു ചേർത്ത് സിസ്റ്റർ വിളിച്ചു; ‘ഏഞ്ചൽ’

sister-ammini-mother-of-twelve-girls-nine-year-back സിസ്റ്റർ അമ്മിണിയും കുട്ടികളും (ഫയൽ ചിത്രം 2013), ഫോട്ടോ: ഹരികൃഷ്ണൻ

ആ നവജാതശിശുവിനെയും കൊണ്ട് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്തേക്കു വന്ന സിസ്റ്ററെ സമൂഹം എങ്ങനെയാവും നോക്കിയിട്ടുണ്ടാവുക? ഒരു കന്യസ്ത്രീ ചോരക്കുഞ്ഞിനെയും കൊണ്ടു വന്നിരിക്കുന്നു. എന്തായാലും ആ കാഴ്ചയ്ക്കു സിസ്റ്റർ മുഖം കൊടുത്തില്ല. മാലാഖമാർ പിന്നെയും വന്നുകൊണ്ടിരുന്നു ഒന്നിനു പിറകേ ഒന്നായി; വലിയ പ്രായ വ്യത്യാസമില്ലാതെ പന്ത്രണ്ടു പേർ. ഈ അമ്മയെയും അവർ എടുത്തുവളർത്തിയ പന്ത്രണ്ടു പെൺമക്കളെയും കുറിച്ചാണ് 2013- ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ റിപ്പോർട്ടു ചെയ്തത്.

ഒൻപതു വർഷങ്ങൾക്കു ശേഷം

ഒൻപതു വർഷങ്ങൾക്കു ശേഷം പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് അടുത്തു തലച്ചിറയിലുള്ള കാർമെൽ മേഴ്സി ഹോമിൽ ഞങ്ങളെത്തുമ്പോൾ അവിടമാകെ കിളിയൊച്ച മുഴങ്ങി. പഴയതുപോലെ കുട്ടികളുടെ കലപില ശബ്ദമില്ല. അവർ മുതിർന്നിരിക്കുന്നു. കൗമാരം കടന്നവരും വിവാഹിതരായവരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അമ്മിണി സിസ്റ്റർക്കു മാത്രം വ്യത്യാസമൊന്നുമില്ല. പന്ത്രണ്ടു പെൺമക്കളുടെ അമ്മയായി പിന്നെ അമ്മൂമ്മയായി അവർ ചിരിച്ചു.

‘എനിക്കിപ്പോൾ അറുപത്തിയെട്ടു വയസ്ലായി. ഇനി ഒമ്പതുപേരെ കല്യാണം കഴിപ്പിച്ചയയ്ക്കണം. ഞാനല്ലാതെ എന്റെ കുഞ്ഞുങ്ങൾക്ക് വേറെയാരുമില്ല. കണ്ണടയും മുമ്പ് ഇവരെ ഓരോരോ ൈകകളിലേൽപ്പിക്കണം. അതുവരെയെങ്കിലും ദൈവം എനിക്കു ആയുസ്സു തരുമെന്നാണു വിശ്വാസം. ഇതുവരെ മൂന്നുപേരെ കല്യാണം കഴിപ്പിച്ചതും നല്ല നിലയിൽ തന്നെ. കല്യാണ ആലോചനയുമായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും. കുഞ്ഞുങ്ങളുടെ അമ്മ ഞാനാണെങ്കിലും രക്ഷകർത്താവ് സർക്കാരാണ്. സാമൂഹ്യനീതി വകുപ്പിനു കീഴിൽ കാർമേൽ മേഴ്സി ഹോം രജിസ്റ്റർ ചെയ്തിട്ടുണ്ട്.’ സിസ്റ്റർ പുതിയ വിശേഷങ്ങൾ ഒന്നൊന്നായി പറഞ്ഞു.

sister-ammini-mother-of-twelve-girls-at-the-eve-of-marriage സിസ്റ്റർ അമ്മിണിയും കുട്ടികളും ഒരു മകളുടെ വിവാഹദിനത്തിൽ

പന്ത്രണ്ടു പേരെയും കഷ്ടപ്പെട്ടാണു സിസ്റ്റർ വളർത്തിയത്. ചില ഉദാരമനസ്കരുടെ സഹായമുണ്ടായിരുന്നു എങ്കിലും പലപ്പോഴും ബുദ്ധിമുട്ടി. സാമ്പത്തികമായും അല്ലാതെയും ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. അഞ്ചു മക്കൾ ബി.എസ്.സി നഴ്സിങ് കഴിയാറായി. ഒരാൾ എം.എസ്.സിക്കു പഠിക്കുന്നു. ഒരാൾ ടി.ടി.സിക്കും മൂന്നുപേരുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞവരിൽ ഒരാൾ ഫെയ്ത്ത്. ഫാഷൻ ഡിസൈനിങ് പഠിച്ച ഫെയ്ത്തിനെ ബാങ്ക് ഉദ്യോഗസ്ഥനാണു വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട് ഈ ദമ്പതികൾക്ക്. കൃപയും എസ്തറുമാണ് വിവാഹം കഴിഞ്ഞ മറ്റുരണ്ടുമക്കൾ. കൃപയെ തൃശൂരും എസ്തറിനെ സീതത്തോടും വിവാഹം കഴിപ്പിച്ചു. രണ്ടുപേർക്കും ഓരോ കുഞ്ഞുങ്ങളുണ്ട്. വിവാഹം കഴിഞ്ഞുപോയവർ മാസത്തിൽ ഒരു ദിവസമെങ്കിലും കുട്ടിയെയും കൊണ്ടു വരും. അമ്മയെയും സഹോദരിമാരെയും കാണാൻ. ബി.കോം. കഴിഞ്ഞ് ഒരാൾ ബാംഗ്ലൂരിൽ ജോലി നോക്കുന്നു. മറ്റൊരാൾ അനിമേഷൻ കോഴ്സിനും പഠിക്കുന്നു.

‘ദൈവകൃപയാൽ മക്കളെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. അതുകൊണ്ട് നാളെ ഞാനില്ലെങ്കിലും എന്റെ മക്കൾ ജോലി ചെയ്ത് ജീവിച്ചുകൊള്ളും. അതൊരു ആശ്വാസമാണ്...’ സിസ്റ്ററുെട മുഖത്ത് വാത്സല്യം തെളിഞ്ഞു. ‘ഏതു നിലയിൽ എത്തിയാലും സഹോദരങ്ങളാണെന്ന കാര്യം മറക്കരുതെന്ന് ഞാൻ മക്കളോടു പറയാറുണ്ട്. അങ്ങനെയാണു ഞാൻ അവരെ വളർത്തിയത്.’ അമ്മിണി സിസ്റ്റർ പറഞ്ഞു. പഴയ കഥകൾ. ഒരു മിഠായി കിട്ടിയാൽ പോലും അതു പന്ത്രണ്ടായി മുറിക്കുമായിരുന്നു ഇവിടെ. ഇപ്പോഴും അങ്ങനെ തന്നെയാണ്.

ബി.എസ്‌സി നഴ്സിങ്ങിനു പഠിക്കുന്ന അഞ്ചുപേരിൽ നാലു പേരും വിദ്യാഭ്യാസ വായ്പ എടുത്താണ് പഠിക്കുന്നത്. ശലോമിക്ക് മാത്രം ലോൺ കിട്ടിയില്ല. ‘ഒരു വീട്ടിൽ നിന്ന് അഞ്ചുപേർക്ക് എങ്ങനെ ലോൺ കൊടുക്കും’ എന്നാണ് ബാങ്കുകാർ ചോദിച്ചത്. എങ്കിലും ൈദവകൃപയിൽ ശലോമിയും പഠിക്കുന്നുണ്ട്.

sister-ammini-mother-of-twelve-girls-new

‘പഠനം കഴിഞ്ഞ് ലോൺ കിട്ടിയാൽ ആദ്യം ലോൺ അടച്ചുതീർക്കണമെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്. സർക്കാരിനോടു നീതിനിഷേധം കാണിക്കുന്നതും ദൈവനിന്ദയാണെന്നു മക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.’ അമ്മിണി സിസ്റ്റർ പറയുന്നു. എല്ലാ മക്കളെയും ഇവിടെ ഒരുമിച്ചു കിട്ടിയത് കൊറോണക്കാലത്താണ്. അതുകഴിഞ്ഞപ്പോൾ എല്ലാവരും തിരിച്ചുപോയി. ഹോസ്റ്റലിൽ നിന്നാണു എല്ലാവരും പഠിക്കുന്നത്. അതാണ് കൂടുതൽ സുരക്ഷിതത്വം. ഇപ്പോഴത്തെ കാലത്ത് യാത്ര കുറയ്ക്കണമെന്ന് മക്കളോടു പറയുന്നുണ്ട് അമ്മിണി സിസ്റ്റർ.

‘ഈ പന്ത്രണ്ടു മക്കളിൽ ഒരാളെങ്കിലും ഇവിടെയില്ലെങ്കിൽ എനിക്കൊരു ശ്വാസം മുട്ടാ. സന്ധ്യയാവുമ്പോൾ വല്ലാത്ത ഏകാന്തതയും ഒറ്റപ്പെടലും. അത് അറിയാവുന്നതുകൊണ്ട് ആരെങ്കിലും ഒരാൾ ഇവിടെ കാണും.’ ബാംഗ്ലൂരിൽ നഴ്സിങ്ങിനു പഠിക്കുന്ന ശലോമിയാണ് തത്കാലം അവധിയെടുത്തു വന്നത്. ശലോമി തിരിച്ചു പോകുമ്പോൾ അടുത്ത ആൾ വരും.

‘‘ഒന്നോ രണ്ടോ പെൺമക്കളുള്ള അച്ഛനമ്മമാരുടെ ആധി നമുക്കറിയാം. അപ്പോൾ പിന്നെ പന്ത്രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിക്കാനുള്ള ഒരമ്മയുടെ ടെൻഷൻ എന്തുമാത്രമായിരിക്കും?’’

സിസ്റ്റർ ചോദിക്കുന്നു. പെൺകുട്ടികൾ മുതിർന്നതോടെ വിവാഹാലോചനകൾ വന്നു തുടങ്ങി. മൂന്നു വിവാഹം നടന്നതും ഇങ്ങനെ എല്ലാം അറിഞ്ഞുവന്ന വിവാഹാലോചനയായിരുന്നു.

‘‘അനാഥാലയങ്ങളിൽ നിന്നെങ്കിലും ഒരു പെൺകുട്ടിയെ കിട്ടിയാൽ മതിയായിരുന്നു എന്ന മനോഭാവത്തോടെ ഇവിടെ വരുന്നവരുണ്ട്. ഞാൻ അവരോടു പറയും, അങ്ങനെ കെട്ടിച്ചയയ്ക്കാൻ ഇവിടെ പെൺകുട്ടികളില്ലെന്ന്. ‘അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരുമായിരുന്നോ എന്ന് എന്റെ മക്കൾക്ക് ഒരിക്കലും തോന്നാൽ പാടില്ല. അതിനുവേണ്ടിയാണു ഞാൻ ശ്രമിക്കുന്നത്.’’’ ‌‌‌സിസ്റ്ററിന്റെ കണ്ണുകൾ തിളങ്ങി. ഒരമ്മയുടെ കടമകൾ നിറവേറ്റാനാകുമെന്ന ചാരിതാർത്ഥ്യത്തോടെ.

‘ഞാൻ ദൈവത്തോടാണ് ദാനം ചോദിക്കുന്നത്. ദൈവത്തിന്റെ ദാനത്തിനു കണക്കില്ല. മനുഷ്യന്റെ ദാനത്തിനു കണക്കുണ്ട്. എന്റെ പ്രാർഥനകൾ ദൈവം കേൾക്കാറുണ്ട്. ൈദവത്തെപ്പോലെ ചില മനുഷ്യർ ദാനം നൽകാറുമുണ്ട്.’ അമ്മിണി സിസ്റ്റർ പറയുന്നു.

‘ജീവിച്ചിരിക്കുമ്പോൾ കോടികൾ മുടക്കി സൗധങ്ങൾ പണിയുന്നവർ അറിയുന്നുണ്ടോ മരിച്ചു കഴിഞ്ഞാൽ അവരെ ആ സൗധത്തിന്റെ വരാന്തയിൽ ഒരു മണിക്കൂർ പോലും കിടത്താറില്ലെന്ന്.’ സിസ്റ്റർ പറയുന്നത് നമ്മുടെ സമൂഹത്തെക്കുറിച്ചാണ്. പന്ത്രണ്ടു മക്കളുമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. അത് അറിയാവുന്ന, സഹായിക്കാൻ കഴിവുള്ള പലരും മുഖംതിരിക്കുന്നതും സിസ്റ്റർ കണ്ടിട്ടുണ്ട്.

കുട്ടികളുെട കിളിക്കൊഞ്ചൽ ഇല്ലാതായപ്പോൾ അമ്മിണി സിസ്റ്റർ കുറേ കിളികളെ കൊണ്ടുവന്നു. സംസാരിക്കുന്ന തത്തയും മൈനയുമൊക്കെയുണ്ട് കൂട്ടത്തിൽ. കുഞ്ഞുങ്ങളെപ്പോലെ അവ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നു.‌

ആദ്യ മാലാഖ

സിസ്റ്റർക്ക് ആദ്യം കിട്ടിയ കുഞ്ഞാണ് ഏഞ്ചൽ. അവളുടെ മുഖത്തുനോക്കി സിസ്റ്റർ ആദ്യം വിളിച്ചതും ഏഞ്ചൽ എന്നുതന്നെ. അവളിപ്പോൾ തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളജിൽ പഠിക്കുന്നു. സിസ്റ്ററോട് ഏറ്റവും അടുപ്പവും അവൾക്കു തന്നെ. വീട്ടിൽ വന്നാൽ സിസ്റ്ററുടെ അടുത്താണ് അവളുടെ ഉറക്കം. ഒരുദിവസം ഏഞ്ചൽ അമ്മയോടു പറഞ്ഞു;

sister-ammini-mother-of-twelve-girls-cover

‘അമ്മേ....എനിക്കൊരു ആഗ്രഹമുണ്ട്. സിവിൽ സർവീസ് പരീക്ഷ എഴുതണം.’

‘നിനക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ നീ ആ പരീക്ഷ എഴുതണം. എന്താ മോളുടെ ഉദ്ദേശ്യം?’

‘സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ടമ്മേ...’

അമ്മ ഒന്നും മിണ്ടിയില്ല. 22 വർഷം മുമ്പുള്ള ഒരു തണുത്ത രാത്രിയാണ് ആ അമ്മയുടെ ഓർമയിലേക്കു വന്നത്. പ്രസവിച്ച് പതിനെട്ടാം മണിക്കൂറിൽ മാതാപിതാക്കൾ മരണശിക്ഷ വിധിച്ച ഒരു കുഞ്ഞിനെ നെഞ്ചോടു ചേർത്തപ്പോൾ അവളെ ഏഞ്ചൽ എന്നു വിളിച്ചപ്പോൾ, അവളുടെ മുഖത്ത് മാലാഖമാർ നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ അമ്മിണി സിസ്റ്റർ കരുതിയില്ല;

തന്റെ മക്കളുടെ ജീവിതം ഇങ്ങനെ പൂത്തുലയുമെന്ന്, അവർ ഇതുപോലെ സ്വപ്നങ്ങൾ കാണുമെന്ന്...