Wednesday 27 April 2022 12:35 PM IST

സിസ്റ്റർ അമ്മിണി എന്ന അമ്മയും പന്ത്രണ്ടു പെൺമക്കളും; മാലാഖമാരുടെ അമ്മ

V R Jyothish

Chief Sub Editor

sister-ammini-mother-of-twelve-girls-cover സിസ്റ്റർ അമ്മിണിയും കുട്ടികളും; ഫോട്ടോ: ഹരികൃഷ്ണൻ

കരുണ നിറഞ്ഞ ഒരു വീട്. അവിടെ സിസ്റ്റർ അമ്മിണി എന്ന അമ്മയും 12 പെൺമക്കളും. ഒൻപതു വർഷങ്ങളുടെ ഇടവേളയിൽ ആ വീട്ടിലെ 12 മാലാഖമാരുടേയും അവുടെ അമ്മയുടേയും ജീവിതത്തിൽ സംഭവിച്ചതറിയാനാണ് ‘വനിത’ വീണ്ടും അവിടേയ്ക്ക് പോയത്...

ഒൻപതു വർഷം മുമ്പ് 2013–ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ ഒരു ജീവിതകഥ പ്രസിദ്ധീകരിച്ചിരുന്നു. ഒരു അമ്മയുടെയും പന്ത്രണ്ടു പെൺമക്കളുടെയും ജീവിതം. ആദ്യമായിട്ടായിരുന്നു ആ അമ്മയേയും പന്ത്രണ്ടു പെൺമക്കളേയും പുറംലോകത്തിനു ഒരു മാധ്യമം കാണിച്ചുകൊടുക്കുന്നത്.

ആരായിരുന്നു ആ അമ്മ? എങ്ങനെയാണ് അവർ പന്ത്രണ്ടു പെൺമക്കളുടെ അമ്മയായത്?

അതറിയുന്നതിനു മുമ്പ് നമുക്ക് തമിഴ്നാട്ടിലെ ഉസലംപെട്ടിയിലേക്കൊന്നു പോയി വരാം.

പതിറ്റാണ്ടുകളായി പെൺകുട്ടികളെ കൊല്ലുന്ന വാർത്തകളാൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ് ഉസലംപെട്ടി. കാപ്പിച്ചെടി പൂക്കുന്ന കുന്നുകളും ചോളം വിളയുന്ന പാടങ്ങളുമുണ്ട് ഇവിടെ. എങ്കിലും ദാരിദ്ര്യമാണ് അടിസ്ഥാനഭാവം. അതുകൊണ്ടാവണം ജനിച്ചു വീഴുന്നത് പെൺകുഞ്ഞുങ്ങളാണെങ്കിൽ നാലു നെന്മണിയിലോ, അരളിവേര് ഇടിച്ചു പിഴിഞ്ഞ നീരിലോ ആ പെൺകുഞ്ഞിനെ ഇല്ലാതാക്കുന്നത്. അങ്ങനെയാണ് ഉസലംപെട്ടി കുപ്രസിദ്ധമായത്. ഇന്ന് ഈ അവസ്ഥയ്ക്കു മാറ്റമുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ റിപ്പോർട്ട് െചയ്യുന്നുണ്ടെങ്കിലും സർക്കാരും സന്നദ്ധസംഘടനകളും മുൻൈകയെടുത്ത് ഈ ക്രൂരതയ്ക്ക് ഒരു അറുതി വരുത്തിയിരിക്കുന്നു.

ഇനി ആ അമ്മയെ പരിചയപ്പെടാം. റാന്നിക്ക് അടുത്ത് മന്ദമരുതിയിൽ കാഞ്ഞിരത്തുംമൂട് കെ. സി. ഉമ്മന്റെയും ഏലിയാമ്മയുടെയും മകൾ അമ്മിണി. പതിനഞ്ചാം വയസ്സിൽ മാരകരോഗം ബാധിച്ച് മരണത്തിന് അരികിലേക്കു പോയ അമ്മിണി ജീവിതത്തിലേക്കു മടങ്ങിവന്നപ്പോൾ ഒരു തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുന്നു. ദൈവത്തിനുവേണ്ടി മനുഷ്യർക്കിടയിൽ പ്രവർത്തിക്കും. അങ്ങനെ മാർത്തോമാ സഭയുടെ കീഴിൽ ദൈവവേലയ്ക്കായി അമ്മിണി പുറപ്പെട്ടു.

sister-ammini-mother-of-twelve-girls സിസ്റ്റർ അമ്മിണി; ഫോട്ടോ: ഹരികൃഷ്ണൻ

ആ യാത്ര ചെന്നുനിന്നത് ജീവിതയാഥാർഥ്യങ്ങളുടെ പെരുവഴിയിലേക്കായിരുന്നു. സുവിശേഷപ്രചാരകയായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ആ യാത്രയ്ക്കിടയിലാണ് ഒരു സംഭവമുണ്ടാകുന്നത്. സുവിശേഷത്തിന്റെ ഭാഗമായി സിസ്റ്റർ അന്ന് ഉസലംപെട്ടിയിലായിരുന്നു. പ്രസംഗം കഴിഞ്ഞ് ഒരു വീട്ടിൽ വിശ്രമിക്കുമ്പോൾ അവിടെയുള്ള ചില സന്നദ്ധപ്രവർത്തകർ സിസ്റ്ററെ കാണാനെത്തി. അവർ പറഞ്ഞത് ജനിച്ചുവീഴുന്ന പെൺകുഞ്ഞുങ്ങളെ ദാരുണമായി കൊല ചെയ്യുന്ന ഉസലംപെട്ടിയെക്കുറിച്ചാണ്. പെണ്ണായതിന്റെ പേരിൽ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കൊല ചെയ്യുന്ന നവജാതശിശുക്കളെക്കുറിച്ചോർത്തപ്പോൾ സിസ്റ്റർക്ക് ഉറക്കമില്ലാതായി. ‘ആ കുഞ്ഞുങ്ങളെ എനിക്കു തരൂ.... ഞാനവരെ പൊന്നുപോലെ വളർത്താം.’ വന്നവരോടായി സിസ്റ്റർ പറഞ്ഞു.

സിസ്റ്റർ അങ്ങനെ പറഞ്ഞുപോയതാണ്. അന്നേവരെ അങ്ങനെയൊരു അനുഭവം അവർക്ക് ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളെ എങ്ങനെയാണു വളർത്തേണ്ടത് എന്നും അവർക്ക് അറിയില്ല. സഹായത്തിനായി ആരുമില്ല. അതിനുള്ള സാമ്പത്തികവുമില്ല.

എന്നാൽ നാട്ടിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉസലംപെട്ടിയിൽ നിന്ന് ആദ്യ വിളി വന്നു. ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്. ജനിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു. സിസ്റ്റർ വന്നുകൊണ്ടു പോയില്ലെങ്കിൽ ഈ കുഞ്ഞിനെയും അവർ കുഴിച്ചുമൂടും.

ആ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ അമ്മിണി സിസ്റ്റർ പുറപ്പെട്ടു. ജനിച്ചു പതിനെട്ടു മണിക്കൂർ മാത്രം കഴിഞ്ഞ ആ മുഖത്ത് മാലാഖമാർ നൃത്തം ചെയ്യുന്നത് സിസ്റ്റർ കണ്ടു. ആ കുഞ്ഞിനെ മാറോടു ചേർത്ത് സിസ്റ്റർ വിളിച്ചു;

sister-ammini-mother-of-twelve-girls-old-story

‘ഏഞ്ചൽ’

ആ നവജാതശിശുവിനെയും കൊണ്ട് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്തേക്കു വന്ന സിസ്റ്ററെ സമൂഹം എങ്ങനെയാവും നോക്കിയിട്ടുണ്ടാവുക? ഒരു കന്യസ്ത്രീ ചോരക്കുഞ്ഞിനെയും കൊണ്ടു വന്നിരിക്കുന്നു. എന്തായാലും ആ കാഴ്ചയ്ക്കു സിസ്റ്റർ മുഖം കൊടുത്തില്ല. മാലാഖമാർ പിന്നെയും വന്നുകൊണ്ടിരുന്നു ഒന്നിനു പിറകേ ഒന്നായി; വലിയ പ്രായ വ്യത്യാസമില്ലാതെ പന്ത്രണ്ടു പേർ.

sister-ammini-mother-of-twelve-girls-nine-year-back

ഈ അമ്മയെയും അവർ എടുത്തുവളർത്തിയ പന്ത്രണ്ടു പെൺമക്കളെയും കുറിച്ചാണ് 2013- ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ റിപ്പോർട്ടു ചെയ്തത്. ആ റിപ്പോർട്ടിനു വേണ്ടി അന്നു ഞങ്ങൾ ചെല്ലുമ്പോൾ ആ വീട് ഒരു കിളിക്കൂടു പോലെ തോന്നി. ഒരു അമ്മക്കിളിയും പന്ത്രണ്ടു കിളിക്കുഞ്ഞുങ്ങളുമുള്ള ഒരു കിളിക്കൂട്.

പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് അടുത്ത് തലച്ചിറയിലുള്ള കാർമെൽ മേഴ്സി ഹോമിൽ ഒൻപതു വർഷങ്ങൾക്കുശേഷം ഞങ്ങളെത്തുമ്പോൾ അവിടമാകെ കിളിയൊച്ച മുഴങ്ങി. പഴയതുപോലെ കുട്ടികളുടെ കലപില ശബ്ദമില്ല. അവർ മുതിർന്നിരിക്കുന്നു. കൗമാരം കടന്നവരും വിവാഹിതരായവരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. അമ്മിണി സിസ്റ്റർക്കു മാത്രം വ്യത്യാസമൊന്നുമില്ല. പന്ത്രണ്ടു പെൺമക്കളുടെ അമ്മ അമ്മൂമ്മയായി... ആദ്യം കണ്ടപ്പോഴുള്ള അതേ ചിരി ആ മുഖത്തുണ്ട്.

മക്കളെല്ലാം വീട്ടിലുണ്ടായിരുന്നപ്പോൾ ഇവിടമൊരു കിളിക്കൂടു പോലെയായിരുന്നു. എപ്പോഴും കലപില ശബ്ദം ഉയർന്നുകേൾക്കും. ഇടയ്ക്കിടയ്ക്ക് അമ്മിണി സിസ്റ്ററിന്റെ ശബ്ദമുയരും. ‘ഈ പിള്ളേരെക്കൊണ്ടു തോറ്റല്ലോ കർത്താവേ....’ഇപ്പോൾ ആ ഒച്ചയും ബഹളവുമൊന്നുമില്ല. കുട്ടികളെല്ലാം മുതിർന്നു. മൂന്നുപേരുടെ കല്യാണവും കഴിഞ്ഞു. ബാക്കിയുള്ളവരെല്ലാം പഠനത്തിനും ജോലിക്കുമായി ഇവിടെ നിന്നു പോയി.

‘‘എനിക്കിപ്പോൾ അറുപത്തിയെട്ടുവയസ്ലായി. ഇനി ഒമ്പതു പേരെ കല്യാണം കഴിപ്പിച്ചയയ്ക്കണം. ഞാനല്ലാതെ എന്റെ കുഞ്ഞുങ്ങൾക്ക് വേറെയാരുമില്ല. കണ്ണടയും മുമ്പ് ഇവരെ ഓരോരോ ൈകകളിലേൽപ്പിക്കണം. അതുവരെയെങ്കിലും ദൈവം എനിക്കു ആയുസ്സു തരുമെന്നാണു വിശ്വാസം. ഇതുവരെ മൂന്നുപേരെ കല്യാണം കഴിപ്പിച്ചതും നല്ല നിലയിൽ തന്നെ. കല്യാണ ആലോചനയുമായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും. കുഞ്ഞുങ്ങളുടെ അമ്മ ഞാനാണെങ്കിലും രക്ഷകർത്താവ് സർക്കാരാണ്. സാമൂഹ്യനീതി വകുപ്പിനു കീഴിൽ കാർമേൽ മേഴ്സി ഹോം രജിസ്റ്റർ ചെയ്തിട്ടുണ്ട്.’’ സിസ്റ്റർ പുതിയ വിശേഷങ്ങൾ ഒന്നൊന്നായി പറഞ്ഞു.

sister-ammini-mother-of-twelve-girls-at-the-eve-of-marriage

ഫീച്ചറിന്റെ പൂർണരൂപം വനിത ഏപ്രിൽ 16–29, 2022 ലക്കം....

2013–ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ സിസ്റ്റർ അമ്മിണിയുടേയും മക്കളുടേയും കഥ

1

ammini 2.indd

2

ammini 2.indd

3

ammini 2.indd

4

ammini 2.indd