Saturday 22 June 2019 05:35 PM IST : By സ്വന്തം ലേഖകൻ

എട്ടാംവയസ്സിൽ മാംസ കച്ചവട മാഫിയയുടെ കയ്യിൽ അകപ്പെട്ടു; ദിവസവും 50 മുതൽ 100 തവണ വരെ ക്രൂരപീഡനം! ഞെട്ടിക്കുന്ന കഥ

Violence and rape concept,concept photo of sexual assault,traumatized young girl

മാംസ കച്ചവട മാഫിയയുടെ കയ്യിൽ അകപ്പെട്ട പെൺകുട്ടിക്ക് അദ്‌ഭുതകരമായ രക്ഷപ്പെടൽ. യുപി സ്വദേശിയായ പെൺകുട്ടിയെ എട്ടാമത്തെ വയസ്സിൽ കടത്തിക്കൊണ്ടുപോയി ആറു വർഷത്തോളം പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ നാടകീയമായി രക്ഷപ്പെട്ട് പൊലീസിൽ അഭയം തേടിയിരിക്കുകയാണ് പെൺകുട്ടി. രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആ കഥയിങ്ങനെ;

എട്ടുവയസ്സുകാരിയെ സോണിയെന്ന് വിളിക്കാം. ഉത്തർപ്രദേശിലെ അഹിറാൻ പൂർവയിൽ നിന്നാണ് സോണിയെ കുറച്ചുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. പിന്നീട് രാജസ്ഥാനിലെ ഒരു പ്രദേശത്ത് തടവിലാക്കപ്പെട്ടു. അവിടെ അവൾക്ക് പെട്ടെന്ന് ശരീരവളർച്ചയുണ്ടാകാനായി മരുന്നുകളും പൊടിയും ഇഞ്ചക്ഷനുമെല്ലാം നിരന്തരം നൽകിവന്നു. ഏകദേശം അഞ്ചു വർഷത്തോളം ഈ പ്രക്രിയ നീണ്ടു. പതിമൂന്നാമത്തെ വയസ്സിൽ അവൾ മുതിർന്ന കുട്ടിയായി. ഒപ്പം ആദ്യമായി അതിക്രൂരമായി അവൾ കൂട്ട മാനഭംഗത്തിനു ഇരയായി. 

രാജസ്ഥാനിലെ മാംസകച്ചവടത്തിന്റെ ഇരയായി സോണി മാറി. പിന്നീടുള്ള ഓരോ ദിവസവും സോണിയുടെ ജീവിതത്തിൽ മറക്കാനാവാത്ത മുറിവുകളുണ്ടാക്കി. ദിവസവും 50 മുതൽ 100 തവണ വരെ അവൾ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. ആറു വർഷമാണ് സോണി അതിക്രൂരമായ പീഡനത്തിന് ഇരയായത്.

ഒടുവിൽ വേശ്യാലയത്തിലെ സ്ഥിരം സന്ദർശകനായ ഒരു മനുഷ്യനാണ് സോണിയുടെ മുന്നിൽ ദൈവത്തെ പോലെ അവതരിച്ചത്. അവളെ അയാൾ അവിടെനിന്ന് രക്ഷപ്പെടുത്തി. അധികം വൈകാതെ അവളുടെ കുടുംബത്തെ കണ്ടെത്തി ഒരുമിപ്പിക്കാൻ അയാൾ സഹായിച്ചു. മാംസ കച്ചവട മാഫിയയ്ക്കെതിരെ ശക്തമായ തെളിവായി മാറി സോണി.

രാജസ്ഥാൻ പൊലീസിനു വേണ്ട വിവരങ്ങളൊക്കെ സോണി കൈമാറി. നൂറുകണക്കിന് പെൺകുട്ടികളാണ് മാംസ കച്ചവട മാഫിയയുടെ കയ്യിൽ അകപ്പെട്ടിരിക്കുന്നത്. ഇവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നത് പൊലീസിലെ ഉദ്യോഗസ്ഥരാണെന്നും സോണി പറയുന്നു.

സോണിയുടെ ജീവന് ഭീഷണി നിലനിൽക്കുന്നുണ്ട്. പൊലീസ് സുരക്ഷ നൽകണമെന്ന് ചിത്രകൂട്ട് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രകൂട്ട് എസ്പി മനോജ് കുമാർ പറയുന്നതിങ്ങനെ; "സംഭവം മാധ്യമങ്ങൾ വഴിയാണ് ഞങ്ങൾ അറിഞ്ഞത്. ഉടൻതന്നെ അവിടെയെത്തി മൊഴിയെടുത്തു, അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്."