അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ലോക ചാംപ്യനായ ഹിമ ദാസ് ഇനി പൊലീസ് കുപ്പായമണിയും. അസം പൊലീസിൽ ഡിഎസ്പിയായാണ് ഹിമ ചുമതലയേറ്റത്. ഏറെ നാളത്തെ ഹിമയുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവൽ നിയമന ഉത്തരവ് കൈമാറി. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് പൊലീസുകാരിയാവുക എന്ന് 21 വയസുകാരി ഹിമ പറയുന്നു.
പാടത്ത് ഫുട്ബോൾ കളിച്ചു തുടങ്ങി...
അസമിലെ നഗാവോൺ ജില്ലയിലെ കന്തുലിമാരി ഗ്രാമത്തിലെ ദരിദ്ര കർഷ കുടുംബത്തില്‍ 4 മക്കളിൽ മൂത്തവളായാണ് ഹിമയുടെ ജനനം. രണ്ടു മുറി വീട്ടിലായിരുന്നു താമസം. കൃഷിപ്പണിയ്ക്ക് അച്ഛനെ സഹായിക്കാൻ പാടത്തേക്ക് പോയിരുന്ന ഹിമ ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സ്പോര്‍ട്സില്‍ കരിയര്‍ തുടങ്ങുന്നത്. പാടത്തെ കളിയിൽ അതിവേഗം ഓടുന്ന പെൺകുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അത്‍ലറ്റിക്സിലേക്ക് തിരിച്ചുവിട്ടത് പ്രാദേശിക പരിശീലകൻ നിപ്പോൺ ദാസാണ്.
നാട്ടിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തിയിൽ പരിശീലനമാരംഭിച്ചതോടെ ഹിമ നേട്ടങ്ങളിലേക്കുള്ള കുതിപ്പു തുടങ്ങി. സ്പൈക്കില്ലാതെ നഗ്നപാദയായി ദൂരങ്ങൾ കീഴടക്കിയിരുന്ന ഹിമ ദാസ് ഇന്ത്യൻ ക്യാംപിലെത്തിയപ്പോഴാണ് ആദ്യമായി സ്പൈക്ക് അണിഞ്ഞത്. ഹിമയുടെ പേരിൽ തന്നെ അഡിഡാസ് സ്പൈക്ക് നിർമിച്ചു പിന്നീട് ചരിത്രം സൃഷ്ടിച്ചിരുന്നു.