Friday 03 December 2021 10:28 AM IST : By സ്വന്തം ലേഖകൻ

വിവാഹ ദിവസവും ശ്രീജേഷ് കുമാർ പൊതിച്ചോർ വിതരണം മുടക്കിയില്ല; സഹായിക്കാൻ ഒപ്പം കൂടി വധുവും

trivandrum-sreejeshkumar.jpg.image.845.440

വിവാഹ ദിവസവും പോത്തൻകോട് പേരുത്തല ശ്രീജേഷ് ഭവനിൽ വി. രാജശേഖരൻ നായരുടെയും ഒ. ശ്രീലതയുടെയും മകൻ ആർ. ശ്രീജേഷ്കുമാർ പതിവായി നടത്തിയിരുന്ന പൊതിച്ചോർ വിതരണം മുടക്കിയില്ല. ഇപ്പോൾ സഹായിക്കാൻ ശ്രീജേഷിനോടൊപ്പം ഒരാൾ കൂടിയുണ്ട്.  പാങ്ങപ്പാറ എകെജി നഗർ താമ്രഭാഗത്തു വീട്ടിൽ ബി. മണികണ്ഠൻനായരുടെയും ആർ. ശ്രീദേവിയുടെയും മകൾ എസ്. അശ്വതി. ഇവരുടെ വിവാഹം ഇന്നലെയായിരുന്നു. 

ശ്രീകാര്യത്തുള്ള മണ്ഡപത്തിൽ വച്ച് താലികെട്ട്  കഴിഞ്ഞ് മറ്റു ചടങ്ങുകളിലേക്ക് കടക്കും മുൻപ് തന്നെ വധൂവരൻമാർ നേരെ പോയത് മെഡിക്കൽകോളജ് ആശുപത്രിക്കു മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി പൊതിച്ചോറു വിതരണം ചെയ്യുന്ന സ്ഥിരം കേന്ദ്രത്തിലായിരുന്നു. ഇന്നലെ ഇവരുടെ വകയായിരുന്നു ഏറെയും പൊതിച്ചോർ. 

വിതരണം കഴിഞ്ഞ ശേഷം  മണ്ഡപത്തിലേക്ക് മടങ്ങിയെത്തിയാണ് തുടർചടങ്ങുകൾ നടത്തിയത്. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗവും സിപിഎം പേരുത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശ്രീജേഷ്കുമാർ ‘ഹൃദയപൂർവ്വം’ പദ്ധതിയിലൂടെ‍ പൊതിച്ചോറ് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മുൻനിര പ്രവർത്തകൻ കൂടിയാണ്.

Tags:
  • Spotlight