ഒരു കൊടുംക്രൂരതയുടെ വാർത്തകൾ കേട്ട് തലകുനിക്കുകയാണ് ഓരോ മനുഷ്യജീവിയും. ഭക്ഷണം തേടി മനുഷ്യവാസ മേഖലയിൽ എത്തിയ ഗർഭിണിയായ പിടിയാനയ്ക്ക് പടക്കങ്ങൾ നിറച്ച കൈതച്ചക്ക കഴിക്കാൻ നൽകിയ വാർത്തയാണ് ഏവരേയും നാണിപ്പിക്കുന്നത്. അപകടത്തിൽ തുമ്പിക്കൈക്കും നാവിനുമെല്ലാം സാരമായ പൊള്ളലേറ്റതിനെ തുടർന്ന് വെള്ളത്തിലിറങ്ങിയ ആന അതേ നിൽപ്പിൽ തന്നെ ചരിയുകയായിരുന്നു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകയായ ശ്രീജി ശ്രീ. ലോകത്തിലെ ഏറ്റവും ഭീകരജീവി മനുഷ്യൻമാത്രമാണ് എന്ന ആമുഖത്തോടെ ശ്രീജി പങ്കുവച്ച കുറിപ്പ് ചുവടെ വായിക്കാം;
എത്ര ക്രൂരനാണീ മനുഷ്യൻ എന്ന് ചോദിച്ചാൽ
ലോകത്തിലെ ഏറ്റവും ഭീകരജീവി മനുഷ്യൻമാത്രമാണ്...
എത്ര മഹാമാരി മനുഷ്യകുലത്തെ ബാധിച്ചാലും മനുഷ്യന്റെ ക്രൂരതകൾ ഒരിക്കലും അവസാനിക്കില്ല... അതിങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കും... സ്വയം അറിഞ്ഞും അറിയാതെയും...വളർത്തു മൃഗങ്ങളെപ്പോലും ഒരു ദാക്ഷണ്യവുമില്ലാതെ അവർക്ക് രോഗമാകുമ്പോൾ തെരുവിൽ വലിച്ചെറിയുന്നവർ പിന്നെങ്ങനെ കാട്ടുമൃഗങ്ങളെപറ്റി ആലോചിക്കും. ഇനിയും ഇത്തരം കാര്യങ്ങൾ പലസ്ഥലത്തും ഉണ്ടാകും ചിലത് നാം അറിയും മറ്റു ചിലത് അറിയാതെ പോകും. പടക്കം വായിലിരുന്ന് പൊട്ടി ഗർഭിണിയായ ആന വിശന്നും വേദനകൊണ്ടും എത്രമാത്രം നരകിച്ചിട്ടുണ്ടാകും എന്നാലോചിക്കാൻ കൂടി കഴിയുന്നില്ല...