അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ശ്രീജിത്ത്. ഭാര്യ അഖിലയ്ക്കും മകള്‍ ആര്യനന്ദയ്ക്കും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിച്ചു. വിവാഹ വാര്‍ഷിക ദിവസം വരെ കാത്തുനില്‍ക്കാതെ ഭാര്യയ്ക്ക് സ്വര്‍ണ്ണമാല വാങ്ങി. ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിച്ചാണ് അത് നല്‍കിയത്. എന്നത്തേയും പോലെയായിരുന്നില്ല ആ ദിവസങ്ങൾ.. ഒരു കുടുംബം ഒന്നടങ്കം സന്തോഷിച്ച നാളുകൾ. ഇതിനിടെയാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ഇരിക്കെ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ടതും.
ഏപ്രില്‍ ഒന്‍പതിനായിരുന്നു പ്രണയിച്ചു വിവാഹിതരായ ശ്രീജിത്തിന്റെയും അഖിലയുടെയും വിവാഹവാര്‍ഷിക ദിനം. ഒരാളോടും വഴക്കിനു പോകുന്ന ആളായിരുന്നില്ല ശ്രീജിത്ത്. അതുവരെ ശ്രീജിത്തിന്റെ പേരിൽ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ അത്താണിയായിരുന്നു ഈ യുവാവ്. നാടും, വീടും ഈ യുവാവിന് വേണ്ടി കണ്ണീർ വാർക്കുമ്പോൾ ഭർത്താവിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള പ്രാർത്ഥനയിലാണ് അഖില.