മുൻ കാമുകിയ്ക്ക് വിഡിയോ കോൾ വഴി മരണം ലൈവായി കാണിച്ചുകൊടുത്ത് യുവാവ് ജീവനൊടുക്കി. വിഡിയോ കണ്ടു പരിഭ്രാന്തയായ പെണ്‍കുട്ടി പ്രതിശ്രുത വരനുമായി സംഭവ സ്‌ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ചേർത്തല കടക്കരപ്പള്ളി മാളിയേക്കല്‍ മോഹനന്‍- സിന്ധു ദമ്പതികളുടെ മകന്‍ ശ്രീരാജാണ് (25) മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്‌ചയിച്ചതിന്റെ മനോവിഷമത്തിലായിരുന്നു യുവാവ്.
വിഡിയോ കണ്ടു ഭയന്ന പെണ്‍കുട്ടി ഉടൻതന്നെ പ്രതിശ്രുത വരനുമായി ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. വീട്ടുകാരെ വിവരമറിയിക്കാൻ ഓടിയെത്തിയ പെൺകുട്ടി കണ്ടത് തൂങ്ങിയ നിലയിലുള്ള ശ്രീരാജിനെയാണ്. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു. തുടർന്ന് ഇരുവരും ചേര്‍ന്ന് ശ്രീരാജിനെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ സംഭവമറിഞ്ഞെത്തിയ ചിലര്‍ ആശുപത്രി വളപ്പില്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ശ്രീരാജ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് യുവാവിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. പട്ടണക്കാട് പൊലീസ് കേസെടുത്തു. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.