ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം. ഒരു കിടപ്പ് മുറിയും ഹാളും കത്തി നശിച്ചു. ആളപായമില്ല. ശ്രീശാന്തിന്റെ കൊച്ചി, ഇടപ്പള്ളിയിലെ വീട്ടിലാണ് ഇന്നു പുലർച്ചെ 2 മണിയോടെ തീപിടിത്തമുണ്ടായത്.
സംഭവസമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും രണ്ട് സഹായികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു തീപിടിത്തം. ഈ സമയം ശ്രീശാന്തിന്റെ ഭാര്യയും മക്കളും മുകളിലത്തെ നിലയിലായിരുന്നു. സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം ഇവരെ മുകളിലത്തെ നിലയിലെ ഗ്ലാസ് ഡോർ തുറന്ന് ഏണി വഴി താഴെയിറക്കുകയായിരുന്നു. തൃക്കാക്കര, ഗാന്ധി നഗർ സ്റ്റേഷനുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.
ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു.