Wednesday 28 November 2018 01:53 PM IST : By സ്വന്തം ലേഖകൻ

നിർഭയ കേസിൽ സംഭവിച്ച വീഴ്ചകൾ മറയ്ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു: ഭുവനേശ്വരി

1489573525576

ഐപിഎൽ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി നീതിയ്ക്കായി പോരാടുകയാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇപ്പോൾ ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലെ മത്സരാർഥിയാണ് ശ്രീശാന്ത്. വാതുവയ്പു കേസുമായി ബന്ധപ്പെട്ട് കടന്നുപോയ ദുരനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ ഷോയിൽ കണ്ണീരോടെ ശ്രീശാന്ത് തുറന്നു പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. ഇതോടെ താരത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കിയും ഭാര്യ ഭുവനേശ്വരി കുമാരി രംഗത്തുവന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലൂടെയാണ് ഭുവനേശ്വരിയുടെ  പ്രതികരണം.

ഭുവനേശ്വരി കുമാരിയുടെ കത്തിന്റെ പൂർണരൂപം (പരിഭാഷ) വായിക്കാം; 

പ്രിയമുള്ളവരെ,

ദുഃഖഭാരത്താൽ വിങ്ങുന്ന ഹൃദയത്തോടെയാണ് ഞാനിത് എഴുതുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളെക്കുറിച്ച് ശ്രീ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് എന്നെ വല്ലാതെ തകർത്തുകളയുന്നു. ശ്രീയും അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോയതുപോലുള്ള അനുഭവങ്ങളിലൂടെ മറ്റൊരാൾക്കും പോകാനിട വരാതിരിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. മൊഹാലിയിൽ വാതുവയ്പുകാരിൽനിന്ന് 10 ലക്ഷം രൂപ വാങ്ങി ശ്രീ ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കുകയും ഇതേക്കുറിച്ച് ഒരു ടവ്വൽ ധരിച്ച് അവർക്കു സൂചന നൽകുകയും ചെയ്തെന്നാണ് 2013ലെ ഐപിഎൽ വാതുവയ്പുകേസിൽ ഡൽഹി പൊലീസിന്റെ ആരോപണം.

ക്രിക്കറ്റിനെക്കുറിച്ച് ധാരണയുള്ള എല്ലാവർക്കും അറിയാം, ആ ഓവറിന്റെ ആദ്യ കുറച്ചു പന്തുകളിൽ ശ്രീ റൺസ് വിട്ടുകൊടുത്തിട്ടില്ല. നോബോളോ വൈഡോ ആ ഓവറിൽ എറിഞ്ഞിട്ടില്ല. ആ ഓവറിൽ 13 റൺസ് പിറന്നത് ക്രീസിലുണ്ടായിരുന്നത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് ആയിരുന്നതുകൊണ്ടു മാത്രമാണ്. ആ ഓവറിലെ ഓരോ പന്തും കമന്റേറ്റർമാരുടെ പ്രശംസയ്ക്ക് വിധേയമായതാണ്. ആ മൽസരത്തിന്റെ കമന്ററി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഗിൽക്രിസ്റ്റിനേപ്പോലൊരു ബാറ്റ്സ്മാനു മാത്രമേ ഈ പന്തുകൾ ബൗണ്ടറി കടത്താനാകൂ എന്ന് അവർ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.

എന്നും കൂടെയുള്ള അതേ ആവേശത്തോടെയാണ് അന്നും ശ്രീ ബോൾ ചെയ്തത്. ടീമിനെ വിജയിപ്പിക്കണമെന്ന ആവേശവും ബോളിങ്ങിൽ പ്രകടമായിരുന്നു. ആ മൽസരം നടക്കുമ്പോൾ അന്തരീക്ഷ ഊഷ്മാവ് 48 ഡിഗ്രി സെൽഷ്യസായിരുന്നു. അതുകൊണ്ടുതന്നെ വിയർപ്പ് തുടയ്ക്കാൻ എല്ലാവരും തന്നെ ടവ്വൽ ധരിച്ചിരുന്നു. പൊലീസ് വാതുവയ്പുകാരനെന്ന് പറയുന്ന ജിജു, പ്രഫഷണൽ രഞ്ജി ട്രോഫി താരവും ഇന്ത്യയ്ക്കായി കളിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയുമാണ്. അതിനായി ആകുന്ന സഹായമെല്ലാം ശ്രീ അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു. ഇരുവരും എംആർഎഫ് പേസ് ഫൗണ്ടേഷനിൽനിന്ന് ആയതിനാൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒപ്പം യാത്ര ചെയ്യുന്നതും പതിവായിരുന്നു.

ശ്രീയെക്കുറിച്ച് അറിയാവുന്ന ആരും ഡൽഹി പൊലീസ് മെനഞ്ഞുണ്ടാക്കിയ ഈ വാതുവയ്പു കഥ വിശ്വസിക്കില്ല. അന്ന് കത്തി നിന്നിരുന്ന നിർഭയ കേസുമായി ബന്ധപ്പെട്ട് രാജിക്കായുള്ള മുറവിളി ശക്തമായതോടെ സമ്മർദ്ദത്തിലായ ഡൽഹിയിലെ പൊലീസ് ഓഫിസർ കെട്ടിച്ചമച്ച കേസാണിത്. കേസിൽ തനിക്കു സംഭവിച്ച വീഴ്ചകൾ ജനങ്ങളിൽനിന്ന് മറയ്ക്കാൻ ശ്രീയെ അയാൾ ബലിയാടാക്കുകയായിരുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളിൽനിന്നും ശ്രീയെ 2015 ജൂലൈയിൽ കോടതി കുറ്റവിമുക്തനാക്കിയതാണ്.

മറ്റുള്ളവർക്കായി എല്ലാം വിട്ടുകൊടുക്കുന്നതിലാണ് മഹത്വം എന്ന് എക്കാലവും വിശ്വസിച്ചിരുന്ന ശ്രീയേപ്പോലൊരാൾ, രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു തലത്തിലേക്ക് സ്വയം താഴില്ല. കുറച്ചു ലക്ഷങ്ങൾക്കായി തന്റെ കരിയർ തന്നെ നശിപ്പിക്കുകയുമില്ല. തിരികെയൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്കായി കൊടുക്കുന്നതായിരുന്നു ശ്രീക്കു ശീലം. ക്രിക്കറ്റിന് തീർച്ചയായും പ്രായപരിധിയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി തന്നെയാണ്. കോടതിയിൽനിന്ന് ക്ലീൻ ചിറ്റ് കിട്ടിയിട്ടും ബിസിസിഐ ഇപ്പോഴും അയയാതെ നിൽക്കുകയാണ്. ‘ഒരിടത്തുമാത്രമുള്ള നീതികേട്, എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്’.

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ, കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്? ഇനി, അഴിമതിക്കെതിരെ സന്ധിയില്ലാത്ത യുദ്ധത്തിലാണ് അവരെങ്കിൽ കോടതി നിയോഗിച്ച മുഗ്ധൽ കമ്മിറ്റി സീൽ ചെയ്ത കവറിലിട്ടു നൽകിയ ആ 13 കളിക്കാരുടെ കാര്യമെന്തായി? എന്തിനാണ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നത്? എന്തുകൊണ്ടാണ് ശ്രീ മാത്രം ശിക്ഷിക്കപ്പെടുന്നത്? കുറ്റക്കാരനല്ലെന്ന് വിധി വന്നിട്ടും ഇന്നും നീതിക്കായി അദ്ദേഹം പോരാടേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ബഹുമാനപ്പെട്ട ബിസിസിഐ അധികൃതർ ശ്രീയുടെ ജീവിതം തന്നെയായ ക്രിക്കറ്റിലേക്ക് മടങ്ങാൻ അദ്ദേഹത്തെ അനുവദിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നീതിക്കായുള്ള ശ്രീയുടെ പോരാട്ടത്തിൽ നിങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കുകയും അദ്ദേഹത്തോടൊപ്പം നിന്ന് എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

more...