എസ്എസ്എൽസി പരീക്ഷയ്ക്കിടെ വയറ്റിനകത്ത് അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയോട് അധ്യാപികയുടെ ക്രൂരത. അസ്വസ്ഥത തുടങ്ങിയതോടെ പലതവണ ടോയ്‌ലറ്റിൽ പോകാൻ വിദ്യാർഥി അപേക്ഷിച്ചിട്ടും അധ്യാപിക അനുവാദം നൽകിയില്ല. ഒടുവിൽ വിദ്യാർത്ഥിയ്ക്ക് പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തേണ്ടിവന്നു. കഴിഞ്ഞ ദിവസം നടന്ന രസതന്ത്രം പരീക്ഷയ്ക്കിടെ കൊല്ലം കടയ്ക്കൽ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.
പരീക്ഷാസമയത്ത് അസ്വസ്ഥത അനുഭവിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ കടുംപിടിത്തം കാരണം ടോയ്‌ലറ്റിൽ പോകാൻ കഴിയാതെ വന്നു. ഒടുവിൽ പരീക്ഷാഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. കുട്ടിയുടെ ആവശ്യം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് മുതിർന്ന് അധ്യാപകരെയോ അധികൃതരയോ അറിയിക്കാനോ, കുട്ടിയെ ടോയ്‌ലറ്റിലേക്ക് കൊണ്ടു പോകനോ അധ്യാപിക വിസ്സമ്മതിച്ചു. പരീക്ഷ കഴിഞ്ഞശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞത്.
എന്നാൽ സംഭവം രക്ഷിതാക്കള്‍ അറിഞ്ഞതോടെ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. പരീക്ഷ അവസാനിച്ച ശേഷം അധ്യാപികക്കെതിരെ നടപടിയെടുമെന്ന് കടയ്ക്കൽ സിഐ അറിയിച്ചു. അധ്യാപിക കടുംപിടുത്തം മൂലം അപമാനം അനുഭവിക്കേണ്ടി വന്ന മകന് നല്ല രീതിയിൽ പരീക്ഷയെഴുതാനായിട്ടില്ലെന്നും, മകന്റെ മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.