കോഴിക്കോട് അത്തോളിയില്‍ പിതാവ് ആശുപത്രിയിലെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ആൾ അറസ്റ്റിലായി. പുതിയങ്ങാടി സ്വദേശി മഖ്ബൂലിനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ആശുപത്രിയിലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് അത്തോളിയില്‍ നിന്ന് ഇയാൾ വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. സംശയം തോന്നിയ വിദ്യാര്‍ഥിനി വാഹനം നിര്‍ത്താനാവശ്യപ്പെട്ട് യാത്ര ഒഴിവാക്കുകയായിരുന്നു.
പരാതി ലഭിച്ചതോടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ബൈക്ക് യാത്രികനെ കണ്ടെത്താന്‍ പൊലീസിനൊപ്പം ഒരു നാടാകെ രംഗത്തിറങ്ങി. സംശയമുള്ള പലരെയും പ്രത്യേകം നിരീക്ഷിച്ചു. ദൃശ്യങ്ങളില്‍പ്പെട്ട ബൈക്കിന്റെ നമ്പര്‍ പ്രത്യേകം മറച്ചിരുന്നു. വാഹനക്കമ്പനിയുടെയും യാത്ര ചെയ്ത ആളിന്റെ രൂപവും പരിശോധിച്ചാണ് മഖ്ബൂലാകാനുള്ള സാധ്യതയിലേക്കെത്തിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷനുള്‍പ്പെടെ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. ആദ്യമൊക്കെ പൊലീസിനോട് കള്ളം പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. കുട്ടി കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയെന്ന വാദവും ഒടുവില്‍ പൊളിഞ്ഞു. പലയിടങ്ങളില്‍ നിന്നായി മഖ്ബൂല്‍ ഇത്തരത്തില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോയിട്ടുണ്ടെന്ന് സംശയമുണ്ട്.
രക്ഷിതാക്കളെ കൃത്യമായി പരിചയമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടികളെ ബൈക്കില്‍ കയറ്റുന്നത്. മത്സ്യ വില്‍പനയുള്‍പ്പെടെ വിവിധ ജോലികളിലേര്‍പ്പെട്ടിരുന്ന മഖ്ബൂല്‍ അന്നശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.