Wednesday 23 December 2020 11:51 AM IST : By സ്വന്തം ലേഖകൻ

‘പൂവോ പുഷ്പ ചക്രങ്ങളോ എന്റെ ദേഹത്ത് വേണ്ട, പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകൂ’; സുഗതകുമാരി അന്ന് പറഞ്ഞു

58

കവിതകളുടെ പൂക്കാലമൊരുക്കിയ രാജകുമാരി കാലത്തിന്റെ തിരശീലയ്ക്കുള്ളിലേക്ക് മറയുകയാണ്. പ്രകൃതി സംരക്ഷണത്തിന്റെ പടപ്പാട്ടുകാരിയായ സുഗതകുമാരിയുടെ ഓർമ്മകൾ മലയാളി ഉള്ളിടത്തോളം ഉണ്ടാകും. അവർ ബാക്കിവച്ചു പോയ കാവ്യഗീതികൾ കാലങ്ങളോളം ഓർക്കും. പ്രിയ കവയിത്രിയുടെ വിയോഗത്തിന്റെ വേളയിൽ അവർ പറഞ്ഞുവച്ച വാക്കുകളും ഓർമ്മിക്കപ്പെടുകയാണ്.

മരണാനന്തരം മതപരമായ ചടങ്ങുകളും സർക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് സുഗതകുമാരി ഒരിക്കൽ പ്രഖ്യാപിച്ചു. മരണശേഷം മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദർശനങ്ങൾ ഒഴിവാക്കണമെന്നും, എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും സുഗതകുമാരി പറഞ്ഞു. ഒരഭിമുഖത്തിലാണ് കവയിത്രി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.   

"മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. അത്തരം പുഷ്പങ്ങൾ തന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ല. ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടത്. അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രം മതി. 

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവച്ചിട്ടുണ്ട്. ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും പതിനാറും വേണ്ട. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം നൽകാൻ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്."- സുഗതകുമാരി അന്ന് പറഞ്ഞു.