Thursday 09 July 2020 03:41 PM IST : By സ്വന്തം ലേഖകൻ

‘കയ്യുംകാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി’; സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ലെന്നും സഹോദരൻ

swapna

സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് ഇപ്പോഴും പൊലീസിന്റെ കാണാമറയത്താണ്. സ്വപ്നയ്ക്ക് രാഷ്ട്രീയ–അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന ഉന്നതബന്ധങ്ങളുടേയും സ്വാധീനങ്ങളുടേയും പേരിൽ സ്വർണക്കടത്ത് കേസ് വാർത്തയാകുമ്പോൾ സഹോദരന്റെ വാക്കുകളും ചർച്ചയാകുകയാണ്. സ്വപ്ന സുരേഷിന് താൻ വല്ലാതെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നു. എസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്.

‘ഏറെക്കാലമായി സ്വപ്നയോട് അടുപ്പം പുലർത്തുന്നില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി’ – സഹോദരൻ മനോരമ ന്യൂസ് ചാനലിനോടു വെളിപ്പെടുത്തി.

‘എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല’.

‘എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല’ – ബ്രൈറ്റ് പറഞ്ഞു.