Tuesday 07 July 2020 11:55 AM IST : By സ്വന്തം ലേഖകൻ

ഡിവോഴ്സിനു ശേഷം തിരുവനന്തപുരത്തേക്ക്, നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിദ്ധ്യം; ക്രമക്കേടുകൾ മുമ്പും

swapna-suresh

സ്വർണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഉന്നതരുമായുള്ള ബന്ധം മറനീക്കി പുറത്തു വരികയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐടി വകുപ്പ് സെക്രട്ടറിയുമായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതു ഭരണത്തലപ്പത്തെ നിഗൂഢ ബന്ധങ്ങളിലേക്കും വെളിച്ചം വീശുന്നു. എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരിയിൽ നിന്നും നയതനന്ത്ര മേഖലയിലെ ഉന്നതരിലേക്കു വരെ നീളുന്ന അടുത്ത ബന്ധത്തിനു പിന്നിലും ഉന്നതരുമായുള്ള ബന്ധം നിഴലിച്ചു നിൽക്കുന്നു.

സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

More