തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റിൽവച്ചു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഖുശി, റണ്‍, സാമി, അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. 2009 ല്‍ പത്മശ്രീ ലഭിച്ചു.