Thursday 18 July 2019 10:29 AM IST : By സ്വന്തം ലേഖകൻ

കല്ലിന് തലയ്ക്ക് അടിച്ചു വീഴ്ത്തി, മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു; അഞ്ചു വയസ്സുകാരന്റെ അരും കൊലയ്ക്ക് അമ്മ കാവല്‍!

PHILIPPINES-DUTERTE/DOA Representative Image

അവിഹിതബന്ധത്തിനു തടസ്സം നിന്ന അഞ്ചു വയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തിന് സമീപമാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയെ അമ്മ ഗീത, രണ്ടാനച്ഛന്‍ ഉദയകുമാര്‍, അമ്മയുടെ സഹോദരി ഭുവനേശ്വരി, ഭുവനേശ്വരിയുടെ ഭര്‍ത്താവ് കാര്‍ത്തിക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗീതയുടെ ആദ്യം വിവാഹത്തിൽ ഉണ്ടായ ആണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞ ഗീത ഉദയകുമാറിനെ രണ്ടാം വിവാഹം ചെയ്തു. തുടര്‍ന്ന് സ്വന്തം മാതാപിതാക്കളുടെ വീടിന് സമീപം താമസം ആരംഭിച്ചു. ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടി ഇടയ്ക്ക് ഗീതയെ കാണാൻ എത്തുന്നത് രണ്ടാനച്ഛൻ ഉദയകുമാര്‍ എതിർത്തിരുന്നു.

പിന്നീട് ഗീതയുടെ സഹോദരി ഭൂവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകരായി. ക്രമേണ ഗീതയും കാര്‍ത്തിക്കും, ഭൂവനേശ്വരിയും ഉദയകുമാറും തമ്മില്‍ അടുപ്പത്തിലായി. കുട്ടി ഇവരുടെ അവിഹിത ബന്ധം മനസ്സിലാക്കിയതോടെ അവനെ കൊലപ്പെടുത്താന്‍ നാലു പേരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

കുട്ടിയെ കോമ്പൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടില്‍ കൊണ്ടുവന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാർത്തിക്കാണ് കുട്ടിയെ ചുടുകാട്ടിൽ എത്തിച്ചത്. അമ്മ ഗീത, ഉദയകുമാര്‍, ഭൂവനേശ്വരി എന്നിവര്‍ അവിടെ കാത്തു നിന്നിരുന്നു. കുട്ടിയെ ആദ്യം കല്ലിന് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നെ തറയിലടിച്ചു. മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ കഴുത്തറുത്തു. ഈ സമയം അവിടേയ്ക്ക് ആരും വരുന്നില്ല എന്ന് ഉറപ്പാക്കാന്‍ അമ്മ ഗീത കാവല്‍ നില്‍ക്കുകയായിരുന്നു.

ക്രൂരകൃത്യത്തിനു ശേഷം കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൃതദേഹം ചുടുകാട്ടില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. പൊലീസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കുട്ടിയെ കാര്‍ത്തിക്ക് കൂട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. തുടർന്ന് കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്.

Tags:
  • Spotlight