തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അമ്മ മകളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയെന്നു പൊലീസ് പറയുന്നു. കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ അമ്മ കൊലപ്പെടുത്തിയത്. കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്തു വരുകയായിരുന്ന അരുണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
അരുണയുടെ പിതാവും സഹോദരനും ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാരാണ്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന അരുണ, മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചെങ്കിലും, ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം എതിർത്തിരുന്നു. പകരം സ്വന്തം ജാതിയിൽപ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.
ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാൻ വീട്ടിലെത്താനിരിക്കുകയായിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമല്ലാത്ത വിവാഹാലോചനയെ എതിർത്ത അരുണ അവരെ കാണാന്‍ തയാറായില്ല. ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മിൽ വഴക്കുണ്ടായി. തൊട്ടുപിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.