ആലപ്പുഴ കളർകോട് അപകടത്തിൽ, വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഉടമ ഷാമിലിനെതിരെ ആർടിഒ നടപടിയെടുക്കും. വാഹനം വാടകയ്ക്കു കൊടുക്കാൻ ഷാമിലിന് ലൈസൻസില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മറ്റൊരാൾ പറഞ്ഞതു കൊണ്ടാണ് കുട്ടികൾക്ക് കാർ നൽകിയതെന്നാണ് ഷാമിൽ പറയുന്നത്.
എന്നാല്‍ അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഗൗരീ ശങ്കർ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിൾ പേ ചെയ്തിരുന്നതായി കണ്ടെത്തി. ഇതോടെയാണ് ലൈസൻസില്ലാതെ കാർ വാടകയ്ക്ക് നൽകിയെന്ന നിഗമനത്തില്‍ മോട്ടർ വാഹന വകുപ്പ് എത്തിയത്. അപകടത്തിൽ പൂർണമായും തകർന്ന കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ നീക്കം.
അതേസമയം കാർ വാടകയ്ക്ക് നൽകിയതല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഷാമിൽ. ഭക്ഷണം കഴിക്കാനായി മുൻപ് കുട്ടികൾക്ക് പണം കടം നൽകിയിരുന്നു. ഈ തുകയാണ് കുട്ടികൾ ഗൂഗിൾ പേ വഴി മടക്കി നൽകിയതെന്നാണ് ഷാമിൽ പറയുന്നത്. വാടകയ്ക്ക് വാഹനങ്ങൾ നൽകാറില്ലെന്നും ഷാമില്‍ പറയുന്നു.
ഡിസംബർ 2ന് ആലപ്പുഴ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.