ഫെയ്സ്ബുക്ക് പഴയ തമ്പാനൂർ സ്റ്റാൻഡ് പോലെയാണെന്ന് പറഞ്ഞത് ഫെയ്സ്ബുക്കിന് തന്നെ പ്രിയപ്പെട്ട കലക്ടർ ബ്രോയാണ്. നേരവും കാലവും നോക്കാതെ സത്യവും മിഥ്യയും തിരിച്ചറിയാതെ രാവെന്നോ പകലെന്നോ ഇല്ലാതെ പലരും കയറിയിറങ്ങുന്നതു കൊണ്ടാണ് അദ്ദേഹം അത്തരമൊരു പ്രയോഗം നടത്തിയത്.
നാലു ചുമരുകൾക്ക് പുറത്തേക്ക് നാലാളുകളെ ബന്ധിപ്പിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ ഉറങ്ങി സോഷ്യൽ മീഡിയയിൽ തന്നെ ഉണരുന്ന ചില വിരുതൻമാർ ഈ ‘പ്രസ്ഥാനത്തിന്’ കേൾപ്പിക്കുന്ന പേരു ദോഷം ചില്ലറയൊന്നുമല്ല. ജഗതി ശ്രീകുമാറിനെ കൊല്ലാക്കൊല ചെയ്തതും, നടി കനക മരിച്ചുവെന്ന് വ്യാജവാർത്ത പടച്ചു വിട്ടതും അതിൽ ചില ഉദാഹരണങ്ങൾ മാത്രം. മലയാളിക്ക് സോഷ്യൽ മീഡിയയോടുള്ള അഭിനിവേഷത്തെ കുറച്ചു പേർ അടിമുടി ചൂഷണം ചെയ്ത് ഇന്നാട്ടിൽ സ്വൈര്യവിഹാരം നടത്തുന്നുവെന്ന് ചുരുക്കം. സോഷ്യൽ മീഡിയയിലെ ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ടെങ്കിൽ തന്നെയും അതെത്രത്തോളം ശക്തമെന്നും തിരിച്ചറിയേണ്ടതുണ്ട്.
ഇപ്പോഴിതാ, അന്തരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മകൾ തേജസ്വിനിയാണ് ഇത്തരം സൈബർ ശവംതീനികളുടെ പുതിയ ഇര. ബാലയുടെ മകൾ തേജസ്വിനിയുടെ പേരു പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പടച്ചു വിട്ടിരിക്കുന്നത്.
‘ബാലഭാസ്കറിന്റെ മകൾ തേജസ്വിനിയുടെ പാട്ട് കേൾക്കൂ’ എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ആ വിഡിയോ പാറിക്കളിക്കുന്നത്. ‘ചന്ദന മണിവാതിൽ പാതി ചാരി’..., വൈറൽ വിഡിയോയിലെ ആ കുഞ്ഞ് മിടുക്കി മധുരോതാരമായി പാടുന്നുമുണ്ട്. തലക്കെട്ട് കണ്ടപാതി കാണാത്ത പാതി സോഷ്യൽ മീഡിയയില്‍ കണ്ണുംനട്ടിരിക്കുന്ന കുറേ പേർ ആ വിഡിയോയെ ലൈക്കും ഷെയറും കൊണ്ട് മൂടി. ബാലയുടെ മകൾ തേജസ്വിനിയെന്ന് തെറ്റിദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലെ സഹൃദയരുടെ ആ സ്നേഹ പ്രകടനം. തേജസ്വിനി മോളുടെ പേരിൽ, ആ വിഡിയോ പടച്ചു വിട്ട സൈബര്‍ ശവംതീനികളുടെ ഉദ്ദേശ്യം നടന്നുവെന്ന് പറഞ്ഞാൽ മതിയല്ലോ?
അതേസമയം മരിച്ചു മൺമറഞ്ഞിട്ടും തേജസ്വിനിയുടെ പേരിലുള്ള മലയാളികളുടെ ഇഷ്ടത്തെ വിറ്റു കാശാക്കുന്നവർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നവരും കുറവല്ല. ‘ഈ വിഡിയോയിലുള്ളത് തേജസ്വിനിയല്ല, ദയവു ചെയ്ത് ജീവിച്ചിരിക്കുന്ന ആ കുട്ടിയെ കൊല്ലരുത്’– വിഡിയോക്കെതിരെയുള്ള ഒരു പ്രതിഷേധം കമന്റിന്റെ രൂപത്തിൽ അങ്ങനെ പോകുന്നു. ‘ഭൂമിയിൽ നിന്ന് പോയാലും ആ കുഞ്ഞിനെ ഇവൻമാർ വെറുതെ വിടില്ലെന്ന്’ മറ്റൊരു കമന്റ്. സത്യം മനസിലാക്കിയ ചിലർ ശക്തമായി പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു.
പക്ഷേ ഇതൊന്നുമറിയാത്ത ചിലരെങ്കിലും ആ വിഡിയോ തേജസ്വിനിയുടേതെന്ന പേരിൽ ഇപ്പോഴും ഷെയർ ചെയ്തും ലൈക്കിലേറ്റിയും സോഷ്യൽ മീഡിയയിൽ സജീവമാക്കിക്കൊണ്ടേയിരിക്കുന്നു. അപ്പോഴും തേജസ്വിനിയെ അകമഴിഞ്ഞ് ലാളിച്ച ഒരു കൂട്ടം പേരുടെ അഭ്യർത്ഥനകൾ തുടരുകയാണ്....തേജസ്വിനിമോളെ ഇനിയും കൊല്ലാക്കാല്ല ചെയ്യരുതേ...
‘ചത്തോളൂ, ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’; ഭാര്യയ്ക്കയച്ച സന്ദേശത്തിൽ കുടുങ്ങി ഭർത്താവ്
അന്നവിടെ പരന്ന പല കഥകളും കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്; മനസ്സു തുറന്ന് അനുശ്രീ (വിഡിയോ)