കള്ളനെ പിടിക്കാൻ പറ്റിയില്ലെങ്കിലും പറ്റിക്കാമല്ലോ. അത്തരമൊരു രസകരമായ പണിയാണ് ക്ഷേത്രം ഭാരവാഹികളുടെ ബുദ്ധിയിൽ തെളിഞ്ഞത്. മോഷ്ടാക്കളുടെ ശല്യം സഹിക്കാൻ പറ്റാതായതോടെയാണ് ഈ ഐഡിയ ഒന്നു പയറ്റാമെന്ന് തോന്നിയതും. ഫലമോ, കാണിക്ക വഞ്ചി കുത്തിത്തുറന്ന കള്ളന് ചമ്മിയ മുഖത്തോടെ നിരാശനായി മടങ്ങേണ്ടി വന്നു.
കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് കഥാ പരിസരം. ഇന്ന് പുലര്‍ച്ചെയാണ് സിനിമയിലെ കോമഡി സീനുകളെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ ക്ഷേത്രത്തിൽ അരങ്ങേറിയത്.
വ്യാഴാഴ്ച ദിവസങ്ങള്‍ ഇവിടെ വിശേഷ ദിവസമായതിനാല്‍ വഞ്ചി നിറയാറുണ്ട്. ഇത് മനസിലാക്കിയ മോഷ്ടാവ് തലയില്‍ മുണ്ടിട്ട് ഇന്ന് പുലര്‍ച്ചെ 1.43ഓടെ കമ്പിപ്പാരയുമായെത്തി. എന്നാല്‍ വിവരം മനസ്സിലാക്കിയ ക്ഷേത്രം ഭാരവാഹികള്‍ ഇന്നലെ രാത്രി 10ന് മുമ്പ് വഞ്ചിയില്‍ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തി മാറ്റിയിരുന്നു. ഇതിന് ശേഷം വഞ്ചി പൂട്ടിയതുമില്ല. എല്ലാം രഹസ്യം.
മോഷ്ടാവ് വഞ്ചി തുറന്ന് പരിശോധിച്ചപ്പോൾ സർവം ശൂന്യം. അൽപ്പനേരം അവിടെയൊക്കെ കറങ്ങിനടന്ന് പരതിയെങ്കിലും കക്ഷിക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്നു. എന്തായാലും ‘പണി പാളിയ’ കള്ളൻ ക്ഷേത്രമതില്‍ക്കെട്ട് ചാടിക്കടക്കുന്നത് സുരക്ഷാ കാമറയില്‍ പതിഞ്ഞിട്ടുമുണ്ട്.