Wednesday 20 March 2019 06:51 PM IST : By സ്വന്തം ലേഖകൻ

പ്രാർത്ഥനകൾ വിഫലം; തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

tvla

പ്രതീക്ഷകളും പ്രാർത്ഥനകളും വെറുതെയായി. പ്രണയ പകയുടെ പേരിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പെൺകുട്ടി. തിരുവല്ലയിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.

നടുറോഡിൽ കഠാര കൊണ്ട് കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.  കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 13 നായിരുന്നു സംഭവം. രാവിലെ ഒൻപത് പത്തിന് റേഡിയോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു മുന്നിലുള്ള റോഡിൽ തടഞ്ഞുനിർത്തിയതിനു ശേഷമാണ് അജിൻ പെൺകുട്ടിയെ ആക്രമിച്ചത്. ആദ്യം കത്തിക്ക് കുത്തി. തുടർന്ന് പ്രതി കയ്യിൽ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളിൽനിന്ന് ഒരു കുപ്പിയിലുണ്ടായിരുന്നത് പെൺകുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ചതിനുശേഷം തീകൊളുത്തി. പെൺകുട്ടി കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയും പെൺകുട്ടിയുടെ ദേഹത്തെ തീയണക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിനാലാണ് ആക്രമിച്ചതെന്ന് അജിൻ മൊഴി നൽകി. അയിരൂരിൽ പ്ലസ് ടുവിന് ഇരുവരും സഹപാഠികളായിരുന്നു.

അതേസമയം, ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. തിരുവല്ലയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെൺകുട്ടി അലറുന്നത് ഇയാൾ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി

സമീപത്തെ കടകളിൽനിന്നെടുത്ത വെള്ളം ഒഴിച്ചാണ് തീകെടുത്തിയത്. ഇതിനുശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാൾ വന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.