തിരുവല്ലയിൽ പരുക്കേറ്റ് അവശയായ നിലയിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ 4 ദിവസമായി കിടന്ന യുവതിയെ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പോർട്ടർ അറിയിച്ചതോടെ പിങ്ക് പൊലീസ് ആശുപത്രിയിലാക്കി. രണ്ടാം പ്ലാറ്റ്ഫോമിലാണ് യുവതി അവശയായി കിടന്നത്. റെയിൽവേ പൊലീസോ ജീവനക്കാരോ അവരെ ശ്രദ്ധിച്ചില്ല. പതിവ് പരിശോധനയ്ക്കായി പിങ്ക് പൊലീസ് വാഹനം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഒരു പോർട്ടറാണ് അവരെ വിവരം അറിയിച്ചത്.
പൊലീസെത്തുമ്പോൾ ഇവർ തീരെ അവശയായിരുന്നു. ആഹാരം കഴിച്ചിട്ടും ദിവസങ്ങളായി. കണ്ണും കാലും മുറിവേറ്റു പഴുത്ത നിലയിലാണ്. തമിഴ് മാത്രം സംസാരിക്കുന്ന ഇവർ ട്രെയിനിൽ നിന്നു വീണതാണെന്നു സംശയിക്കുന്നു. 42 വയസ് തോന്നും. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പിങ്ക് പൊലീസ് എസ്ഐ ടി.ജി.വിജയമ്മ, സിപിഒ ജിജികുമാരി എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് വരുത്തി ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി.