‘ദേഷ്യം വരുമ്പോൾ പിച്ചുന്നതാ. പലതവണ അടിക്കും’- മകന്റെ ഭാര്യയിൽ നിന്നു പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരമ്മ കൈകളിലെ മുറിപ്പാടുകൾ കാണിച്ചു പറയുന്ന വാക്കുകളാണിത്. തൃശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനിക്കാണു (67) മരുമകളുടെ പീഡകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഇവർ ഇപ്പോൾ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കൊട്ടിയത്താണു സംഭവം. അഞ്ചാറു മാസമായി മർദനം തുടങ്ങിയിട്ടെന്നു നളിനി പറയുന്നു.
എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണു കൊല്ലത്തു നിന്ന് ഇവരെ കൂട്ടി കൊണ്ടു വന്ന് താലൂക്ക് ആശുപത്രിയിലാക്കിയത്.ശരീരമാസകലം മുറിവു പറ്റിയ പാടുകളുണ്ട്. പലതും ഉണങ്ങി കരിഞ്ഞ നിലയിലാണ്. ഇപ്പോൾ ഇരു കണ്ണുകളും കാണാൻ വയ്യെന്നു നളിനി പറയുന്നു. സംഭവത്തിൽ വധശ്രമത്തിനു കേസെടുത്തു.