തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗ് തട്ടിപ്പറിച്ചോടിയ കള്ളൻ തകർത്തത് ഒരു യുവാവിന്റെ ജീവിതം. ജർമൻ കപ്പലിൽ ജോലി കിട്ടിയപ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് കള്ളൻ ബാഗ് തട്ടിയെടുത്തത്. വിഷ്ണുപ്രസാദ് എന്ന ചെറുപ്പക്കാരനാണ് ജോലിയും ജീവിതവും നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നത്. കഴിഞ്ഞ നാലു ദിവസത്തിൽ തൃശൂർ നഗരത്തിലെ എല്ലാ വീപ്പകളിലും വിഷ്ണു ബാഗിനായി തിരഞ്ഞു. നിരാശയായിരുന്നു ഫലം.
ഗൂഡല്ലൂർ സ്വദേശിയായ ഈ ഇരുപത്തിയേഴുകാരൻ ജർമ്മനിയിലെ ജോലി ശരിയാകുന്നത് വരെ വീട്ടുചിലവിനുള്ള പണം കണ്ടെത്താൻ തൃശൂരിലെ ഒരു ഹോട്ടലിൽ താത്കാലികമായി ജോലി തരപ്പെടുത്തിയിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിഞ്ഞ ആറു വർഷമായി ജോലി ചെയ്ത പരിചയമുണ്ട് വിഷ്ണുപ്രസാദിന്. ഈ പ്രവൃത്തിപരിചയം കൂടി വച്ചാണു ജർമനിയിൽ ജോലിക്ക് വിഷ്‌ണു തിരഞ്ഞെടുക്കപ്പെട്ടത്.
ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ശരിയായതോടെ സമർപ്പിക്കേണ്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗുമായി വിഷ്ണുപ്രസാദ് കഴിഞ്ഞ 10 ന് രാവിലെ 10.15ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് വിഷ്ണുപ്രസാദ് വിശ്രമ മുറിയിൽ കയറി. അവിടെനിന്നാണ് ബാഗ് മോഷണം പോയത്. സ്റ്റേഷൻ മുഴുവൻ ബാഗ് തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസി ടിവി ക്യാമറകൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പല ക്യാമറകളും പ്രവർത്തനക്ഷമമല്ല. സ്റ്റേഷനിലെ ഫുഡ് കോർണറിനു സമീപമുള്ള പ്രവർത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്. ഫോൺ–8903067133.
ഇതിനിടെ യുവാവിന് വേണ്ടി നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിച്ച് രംഗത്തുവന്നത്. നടൻ സണ്ണി വെയ്ൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. "Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേഹത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും."– മലയാള മനോരമ വാർത്ത ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് നടൻ സണ്ണി വെയ്ൻ അഭ്യർഥിച്ചു.